കൊട്ടിയൂർ വൈശാഖോത്സവ സമാപന ചടങ്ങുകളുടെ മുന്നോടിയായുളള മകം കലംവരവ് ഇന്ന്

കൊട്ടിയൂർ: വൈശാഖോത്സവ സമാപന ചടങ്ങുകളുടെ മുന്നോടിയായുളള മകം കലംവരവ് ശനിയാഴ്ച നടക്കും. ശനിയാഴ്ച ഉച്ച ശീവേലി കഴിഞ്ഞ് ആനകൾ പടിഞ്ഞാറെ നടവഴി അക്കരെ സന്നിധാനം വിട്ടിറങ്ങും. ഇതോടൊപ്പം സ്ത്രീകളും അക്കരെ ക്ഷേത്രത്തിൽ നിന്നിറങ്ങും.
തുടർദിവസങ്ങളിൽ വിശേഷ വാദ്യങ്ങൾ ഉണ്ടാകില്ല. കലം പൂജക്ക് ആവശ്യമായ കലങ്ങൾ സന്ധ്യയോടെ കൊട്ടിയൂരിൽ എത്തിക്കും. നല്ലൂരാൻ എന്നറിയപ്പെടുന്ന ‘കുലാല’ സ്ഥാനികന്റെ നേതൃത്വത്തിൽ പന്ത്രണ്ട് അംഗ സംഘമാണ് കലങ്ങൾ എത്തിക്കുക. മുഴക്കുന്നിൽ നിന്ന് ഇവർ രാവിലെ പുറപ്പെടും.
ശനിയാഴ്ച അർധരാത്രി ഗൂഢ പൂജകൾ തുടങ്ങും. ഗൂഢപൂജ സമയത്ത് അക്കരെ കൊട്ടിയൂരിൽ ആരെയും പ്രവേശിപ്പിക്കില്ല. അവസാനത്തെ ചതുശ്ശതം അത്തം നാളിൽ ചൊവ്വാഴ്ച നിവേദിക്കും. അന്ന് തന്നെ വാളാട്ടവും കലശ പൂജയും നടക്കും. ബുധനാഴ്ചത്തെ തൃക്കലശാട്ടോടെ ഈ വർഷത്തെ വൈശാഖോത്സവം സമാപിക്കും.