ബി ജെ പി പ്രവര്ത്തകനും ലോറി ക്ലീനറുമായ യുവാവിനെ ലോറിയില് നിന്നും പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസില് 5 പ്രതികളും കുറ്റക്കാരെന്ന്
തലശ്ശേരി: ബി. ജെ. പി പ്രവര്ത്തകനും ലോറി ക്ലീനറുമായ യുവാവിനെ ലോറിയില് നിന്നും പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസില്
5 പ്രതികള് കുറ്റക്കാരെന്ന് വിധി. ഇവര്ക്കുള്ള ശിക്ഷ തിങ്കളാഴ്ച തലശ്ശേരി അഡീഷണല് ജില്ലാ സെഷന്സ് കോടതി പ്രസ്താവിക്കും. ആകെ എട്ട് പ്രതികളുണ്ടായിരുന്ന കൊലക്കേസില് നാലും ഏഴും പ്രതികളായ നിട്ടൂര് ഗുംട്ടിയിലെ ഉമ്മലില് യു ഫിറോസ്, കൂളിബസാറിലെ നടുവിലോതിയില് വത്സന് വയനാല് എന്നിവരെ തെളിവുകളുടെ അഭാവത്തില് കോടതി കുറ്റവിമുക്തരാക്കി. തലശ്ശേരിയില് രാഷ്ട്രിയ സംഘര്ഷം പൊട്ടിപ്പുറപ്പെട്ട 2008 മാര്ച്ച് 5ന് വൈകീട്ട് വടക്കുമ്പാട് കൂളിബസാറിനടുത്ത് വെച്ചാണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് ലോറിയില് വീട്ടിലേക്ക് പോവുകയായിരുന്ന പാറക്കണ്ടി നിഖിലിനെ (22) സി. പി. എം പ്രവര്ത്തകര് ലോറിയില് നിന്നും ബലമായി പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില് കെ ശ്രീജിത്ത് (39), നിട്ടൂര് ഗുംട്ടിയിലെ ചാലില് വീട്ടില് വി ബിനോയ് (31), ഗുംട്ടിക്കടുത്ത റസീന മന്സിലില് കെ. പി മനാഫ് (42 , വടക്കുമ്പാട് പോസ്റ്റാഫിസിന് സമീപം ജയരാജ്ഭവനില് പി പി സുനില്കുമാര് (51), ഗുംട്ടിയിലെ കളത്തില് വീട്ടില് സി കെ മര്ഷൂദ് (34) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. കേസിലെ എട്ടാം പ്രതിസ്ഥാനത്തുണ്ടായ മൂലാന് എം ശശിധരന് കേസ് വിചാരണക്കിടയില് മരിച്ചിരുന്നു.
സംഭവ ദിവസം ധര്മ്മടം പോലീസ് സ്റ്റേഷനില് ഉണ്ടായിരുന്ന അന്നത്തെ എ. എസ്. പി. ടി. വി എം സുബ്രഹ്മണ്യന് നല്കിയ മൊഴി പ്രകാരമാണ് പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയത്. തലശ്ശേരി സി ഐ ആയിരുന്ന നിലവിലെ ഡി. വൈ. എസ്. പി യു പ്രേമനാണ് കേസന്വേഷണം പൂര്ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്പ്പിച്ചത്. 44 സാക്ഷികളില് 16 പേര് വിചാരണക്കിടയില് കൂറുമാറിയിരുന്നു. കൊലക്ക് മുമ്പായി ലക്ഷം വീട് കോളനിയിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതികള് കൊല നടത്താന് ഗൂഡാലോചന നടത്തുന്നത് കണ്ടതായി മൊഴി നല്കിയ സജീവന്, മൊബൈല് കമ്പനി ഉദ്യോഗസ്ഥരായ സി രാമചന്ദ്രന്, കെ വാസുദേവന്, കെ. ബി രാമകൃഷ്ണന്, പോലീസ് ഓഫീസര്മാരായ പി. കെ രാജീവന്, എം. വി സുകുമാരന്, യു പ്രേമന് തുടങ്ങിയവരാണ് പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല് ഡിസ്ടിക്ട് ഗവ. പ്ലീഡര് അഡ്വ. വി. ജെ മാത്യുവാണ് ഹാജരാവുന്നത്. പ്രോസിക്യൂഷനെ സഹായിക്കാന് അഡ്വ. അംബികാസുധനും, പ്രതികള്ക്ക് വേണ്ടി അഡ്വ. ജി. പി ഗോപാലകൃഷ്ണനുമാണ് ഹാജരായത്