കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗ്, 77.67 ശതമാനം; ആറിടത്ത് 80 ശതമാനം കടന്നു; മുന്നില്‍ കണ്ണൂര്‍; പ്രതീക്ഷയോടെ മുന്നണികള്‍

0

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റെക്കോര്‍ഡ് പോളിംഗ്. 77.67 ശതമാനമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ. 74.02 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ്.
തിരുവനന്തപുരം 73.26, ആറ്റിങ്ങല്‍ 74.04,കൊല്ലം 74.23,പത്തനംതിട്ട 73.82, മാവേലിക്കര 73.93,ആലപ്പുഴ 79.59, കോട്ടയം 75.22, ഇടുക്കി 76.10,
എറണാകുളം 76.01, ചാലക്കുടി 79.64,തൃശ്ശൂര്‍ 77.19, ആലത്തൂര്‍ 79.46, പാലക്കാട് 77.23, പൊന്നാനി 73.24, മലപ്പുറം 75.12, കോഴിക്കോട് 78.29,
വയനാട് 79.77, വടകര 78.97, കണ്ണൂര്‍ 82.08,കാസര്‍കോട് 79.11 എന്നിങ്ങനെയാണ് പോളിംഗ്
രാവിലെ ഏഴുമണിമുതല്‍ പോളിങ് ബൂത്തുകളില്‍ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു.

വോട്ടിങ് പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ അന്തിമ കണക്കുകള്‍ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ.ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളില്‍ ഇക്കുറി പോളിങ് ശതമാനം ഗണ്യമായി കൂടി. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29ല്‍ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.
കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്. കണ്ണൂരാണ് മുന്നില്‍. പിന്നില്‍. തിരുവനന്തപുരവും.അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വര്‍ഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തില്‍ മികച്ച പോളിങ് നടന്നത്.
പോളിങ് ശതമാനം ഉയര്‍ന്നത് പ്രത്യാശ നല്‍കുന്നെന്ന് മൂന്നു മുന്നണികളും അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയപരാജയങ്ങളെക്കുറിച്ചുള്ള പുതിയ കണക്കുകൂട്ടലുകള്‍ക്ക് അവര്‍ തുടക്കംകുറിച്ചു.
ഉയര്‍ന്ന പോളിങ് ശതമാനം കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാന്‍ ഇടയാക്കുമെന്ന് എന്‍.ഡി.എ. അവകാശപ്പെടുന്നു. ഇടതുതരംഗമാണ് മാത്സര്യബുദ്ധിയോടെ ജനങ്ങള്‍ വോട്ടുചെയ്തതിന് പിന്നിലെന്ന് എല്‍.ഡി.എഫും രാഹുല്‍ തരംഗമാണ് കേരളത്തില്‍ അലയടിച്ചതെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.
പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചില്‍ ജയപരാജയങ്ങളെ ഏകപക്ഷീയമായി സ്വാധീനിക്കില്ലെന്നാണ് കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. സമീപകാല ചരിത്രമെടുത്താല്‍ 1999 മുതല്‍ പോളിങ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും മേല്‍ക്കൈ നേടാനുമായിട്ടുണ്ട്.
1999ല്‍ 70 ശതമാനം പോളിങ് നടന്നപ്പോള്‍ യു.ഡി.എഫിന് 11ഉം എല്‍.ഡി.എഫിന് ഒമ്ബതും സീറ്റാണ് ലഭിച്ചത്. 2004ല്‍ പോളിങ് ശതമാനം 71.45 ആയിരുന്നു. എല്‍.ഡി.എഫിന് 18ഉം യു.ഡി.എഫിനും എന്‍.ഡി.എ.ക്കും ഓരോ സീറ്റും കിട്ടി. 2009ല്‍ 73.37 ശതമാനമായപ്പോള്‍ യു.ഡി.എഫിന് 16ഉം എല്‍.ഡി.എഫിന് നാലും സീറ്റായി. 2014ല്‍ പോളിങ് ശതമാനം 74.02 ആയപ്പോള്‍ യു.ഡി.എഫ്. 12ഉം എല്‍.ഡി.എഫ്. എട്ടും സീറ്റ് നേടി. മേയ് 23നാണ് വോട്ടെണ്ണല്‍. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍കൂടി എണ്ണേണ്ടതിനാല്‍ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading