കണ്ണൂർ വിസി നിയമനം; സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ വിധി ഇന്ന്; നിയമനം ചട്ടവിരുദ്ധമെന്ന് ഹർജിക്കാർ
കണ്ണൂർ: സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വിധി പറയും.ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത് ചോദ്യം ചെയ്താണ് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്.
സർക്കാർ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധം ആണെന്നു ഹർജിക്കാർ വ്യക്തമാക്കുന്നു.പുനർനിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഇക്കാര്യങ്ങൾ പരിഗണിച്ചില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.പുതിയ നിയമനമല്ലാ മറിച്ച് പുനർ നിയമനമാണ് നടത്തിയതെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ സെർച്ച് കമ്മിറ്റിയുൾപ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ നേരെത്തെ ഉള്ള കണ്ടെത്തൽ
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാർ വാദം രാജ് ഭവൻ നേരത്തെ ഉന്നയിച്ചിരുന്നു . വിസി പുനർ നിയമനത്തിന് രാജ് ഭവൻ നിർദേശം നൽകിയില്ല എന്നാണ് വിശദീകരണം. പുനർ നിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്നാണ്. പുനർ നിയമനം നൽകണം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ട് എത്തി ആവശ്യപ്പെട്ടു എന്നും രാജ്ഭവൻ വിശദീകരിച്ചിരുന്നുപുനർ നിയമനത്തിൽ ഗവർണ്ണർക്ക് വ്യത്യസ്ത അഭിപ്രായം ആയിരുന്നു. പുനർ നിയമനം നിയമ പരമായി നിലനിൽക്കുമോ എന്നായിരുന്നു സംശയമെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു