പയ്യന്നൂരിൽ നിന്ന് രണ്ടുമാസം മുൻപ് കാണാതായ സ്കൂട്ടർ തിരിച്ചു കിട്ടി
രണ്ടുമാസം മുൻപ് കാണാതായ സ്കൂട്ടർ മോട്ടോർവാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റിന്റെ ഇടപെടലിലൂടെ ഉടമസ്ഥന് തിരിച്ചുകിട്ടി. പയ്യന്നൂരിൽനിന്ന് രണ്ടുമാസം മുൻപ് മോഷണം പോയ സ്കൂട്ടർ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കാസർകോട് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ഇത് കണ്ടെത്തിയത്. രേഖകൾ പരിശോധിച്ചപ്പോൾ ഉടമയെ തിരിച്ചറിഞ്ഞു. തുടർന്ന് ഫോൺനമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഇത് മോഷണംപോയതുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് വ്യക്തമായി. പിന്നീട് ഉടമസ്ഥന്റെ സാന്നിധ്യത്തിൽ പോലീസിന് കെമാറി.
വാഹന ഉടമകൾ മൊബൈൽനമ്പർ മോട്ടോർവാഹനവകുപ്പിന്റെ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ പ്രയോജനപ്പെടുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ടി.എം.ജേഴ്‌സൺ അറിയിച്ചു. കാസർകോട് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ.മാരായ കൃഷ്ണകുമാർ, നിസാർ, എ.എം.വി.മാരായ ജയരാജ് തിലക്, അരുൺരാജ്, എം.സുധിഷ് എന്നിവർ വാഹനപരിശോധയ്ക്ക് നേതൃത്വം നൽകി.