പ്ലസ്ടു വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ വിദ്യാർത്ഥിക്കും പിതാവിനുമെതിരെ കേസ്
ചക്കരക്കൽ: പ്ലസ്ടു വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ വിദ്യാർത്ഥിക്കും പിതാവിനുമെതിരെ കേസ്. ചക്കരക്കൽ പള്ളിപൊയിൽ സ്വദേശി പരേതനായ കെ.കെ.കുമാരന്റെ ഭാര്യ പി. സാവിത്രി (64) മരിച്ച സംഭവത്തിലാണ് ചക്കരക്കൽ മൗവ്വഞ്ചേരി മാച്ചേരിയിലെ പി. സാരംഗ് (17) ഇയാളുടെ പിതാവ് പി.ചന്ദ്രൻ എന്നിവർക്ക് എതിരെ ചക്കരക്കൽ എസ്.ഐ പി.ബിജു കേസെടുത്തത്.ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു സംഭവം. അസുഖ ബാധിതയായ അമ്മയെ കാണാൻ മുഴപ്പിലങ്ങാടെക്ക് പോകാൻ പള്ളിപൊയിൽ മഹാത്മമന്ദിരത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോൾ സാരംഗ് ഓടിച്ച ബൈക്ക് സാവിത്രിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാവിത്രിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സാരംഗ് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്. മുഴപ്പിലങ്ങാട്ടെ പരേതനായ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകളാണ് സാവിത്രി. മക്കൾ: വി.ഷിതി , വി.ഷിബി .സഹോദരങ്ങൾ മോഹൻദാസ്,സതി, സരോജിനി,ലക്ഷമി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് പയ്യാമ്പലത്ത്. ഏകദേശം 2 ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കാണ് സാരംഗ് ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്തവർക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ കൊടുത്താൽ രക്ഷിതാക്കൾക്കെതി രെയാണ് കേസെടുക്കുക. ലൈസൻസില്ലാതെ വാഹനം ഉപയോഗിച്ച് അപകടത്തിൽപ്പെട്ടാൽഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകില്ലെന്നു മാത്രമല്ല കോടതി വിധിക്കുന്നനഷ്ടപരിഹാര തുകരക്ഷിതാക്കളിൽ നിന്ന് ഈടാക്കും.സമാനമായ സംഭവത്തിൽ ലൈസെൻസില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ചബൈക്ക് അപകടത്തിൽപ്പെട്ട് ഓടിച്ചയാളും അപകടത്തിൽപ്പെട്ടയാളും മരിച്ച സംഭവത്തിൽ മുപ്പത് ലക്ഷത്തിലധികം രൂപ കോടതി നഷ്ട്ടപരിഹാരം വിധിച്ചിരുന്നു ഈ തുക ബൈക്ക് ഓടിച്ചയാളുടെ രക്ഷിതാക്കളുടെ സ്വത്ത് വിറ്റ് ഈടാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.അതു കൊണ്ട് തന്നെ പ്രായപൂർത്തിയാകാത്തമക്കളുടെ വാശിക്ക് വിലകൂടിയ ബൈക്കുകളും കാറുകളും വാങ്ങി നൽകുന്നതിന് മുമ്പ് രക്ഷിതാക്കൾ സ്വയം ചിന്തിക്കണമെന്ന് പോലിസ് അറിയിച്ചു.