പുതിയ വൈറസ് ‘നിയന്ത്രണാതീതം’; ജാഗ്രതയിൽ രാജ്യങ്ങൾ

പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് ‘നിയന്ത്രണാതീതമാണ്’ എന്ന മുന്നറിയിപ്പിനു പിന്നാലെ യുകെയിൽനിന്നുള്ള മാനങ്ങൾ നിരോധിക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. യുകെയിൽനിന്നുള്ള എല്ലാ പാസഞ്ചർ വിമാനങ്ങൾക്കും ഞായറാഴ്ച മുതൽ നെതർലൻഡ് നിരോധനം ഏർപ്പെടുത്തി. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നു ജർമനി അറിയിച്ചു.
ജനുവരി 1 വരെയാണു നെതർലൻഡിന്റെ വിമാന നിരോധനം. ബ്രിട്ടനിൽനിന്നുള്ള വിമാന, ട്രെയിൻ സർവീസുകൾ അർധരാത്രി മുതൽ നിർത്തിവയ്ക്കുമെന്ന് അയൽരാജ്യമായ ബെൽജിയം അറിയിച്ചു. ബ്രിട്ടിഷുകാർ അവരുടെ ക്രിസ്മസ് പദ്ധതികൾ റദ്ദാക്കി വീട്ടിൽത്തന്നെ തുടരേണ്ടിവരുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്ഥിതി ഗുരുതരമാണെന്നു യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും പറഞ്ഞു.
രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസുണ്ടെന്നു കഴിഞ്ഞദിവസമാണു ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ബ്രിട്ടനിൽ കോവിഡ് കേസുകളും ആശുപത്രി വാസവും കൂടി. പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ഫലമായാണു രോഗം കൂടുന്നത്. പുതിയ വൈറസ് ഉയർന്ന മരണനിരക്കിനു കാരണമാകും എന്നതിനോ വാക്സീനുകളെയും ചികിത്സകളെയും ബാധിക്കും എന്നതിനോ നിലവിൽ തെളിവുകളില്ല.