രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ വ്യാപക നാശം.
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ വ്യാപക നാശം. ഞായറാഴ്‌ച ഉച്ചയോടെ പല മേഖലയിലുമുണ്ടായ ചുഴലിക്കാറ്റ് കെടുതികൾ രൂക്ഷമാക്കി. തലശേരി, ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലാണ് കെടുതികളേറെ. അഞ്ച് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വ്യാപക കൃഷിനാശവുമുണ്ട്.
തലശേരിയിൽ ഒരു ജനപ്രതിനിധിയുടെ വീട് തകർന്നു. താലൂക്കിൽ എട്ടു വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. തളിപ്പറമ്പിൽ നാലും പയ്യന്നൂരിൽ രണ്ടും ഇരിട്ടിയിൽ ഒമ്പതും ഉൾപ്പെടെ മൊത്തം 23 വീടുകളാണ് ഭാഗികമായി തകർന്നത്. 23 കുടുംബങ്ങളിൽനിന്നായി 137 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ ആറ് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 21 പുരുഷന്മാരും 24 സ്ത്രീകളും 12 കുട്ടികളും രണ്ട് മുതിർന്ന പൗരന്മാരും ഉൾപ്പെടെ 59 പേർ. 23 പുരുഷന്മാരും 22 സ്ത്രീകളും 13 മുതിർന്ന പൗരന്മാരും 20 കുട്ടികളും ഉൾപ്പെടെ 78 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
തലശേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷ വാഴയിൽ ലക്ഷ്‌മിയുടെ വീടാണ് തകർന്നത്. ഞായറാഴ്‌ച രാവിലെ ഏഴരയോടെയാണ് ചിറക്കര കെടിപി മുക്കിനടുത്ത വീടിന്റെ ഒരുഭാഗം തകർന്നത്. തലശേരി താലൂക്കിൽ എരഞ്ഞോളി, കോടിയേരി, തിരുവങ്ങാട്, പെരിങ്ങത്തൂർ, പിണറായി, പുത്തൂർ, പടുവിലായി വില്ലേജുകളിലെ എട്ടു വീടുകളാണ് ഭാഗികമായി തകർന്നത്. ഇവിടെ ആറ് കുടുംബങ്ങളിൽനിന്നായി 24 പേരെ മാറ്റിപ്പാർപ്പിച്ചു. തിരുവങ്ങാട്, പിണറായി, പാതിരിയാട് വില്ലേജുകളിലെ ഓരോ കുടുംബത്തെയും തൃപ്പങ്ങോട്ടൂർ വില്ലേജിലെ മൂന്ന് കുടുംബങ്ങളെയുമാണ് മാറ്റിയത്. പാതിരിയാട് വില്ലേജിലെ ഒരു കിണറും തകർന്നു. തലശേരി കുട്ടിമാക്കൂലിനടുത്ത് വയലളം അന്തോളിമലയിൽ മണ്ണിടിഞ്ഞു.
തളിപ്പറമ്പ് താലൂക്കിൽ മരം വീണാണ് നാല് വീട് ഭാഗികമായി തകർന്നത്. പട്ടുവം, തിമിരി, പരിയാരം, ചുഴലി വില്ലേജുകളിലെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. വെള്ളം കയറിയതിനാൽ കുറുമാത്തൂർ പഞ്ചായത്തിലെ നാല് കുടുംബങ്ങളെയും ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പയ്യാവൂർ വില്ലേജിലെ അഞ്ച് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി.
പയ്യന്നൂർ താലൂക്കിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. പുളിങ്ങോം വില്ലേജിലെ രാജഗിരി, പൂക്കളം ഡേവിഡ്, പയ്യന്നൂർ താലൂക്ക് ഓഫീസ് അറ്റൻഡന്റ് ബാലകൃഷ്ണൻ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം.
ഇരിട്ടി താലൂക്കിൽ ഒമ്പത് വീടുകളാണ് തകർന്നത്.
കൂത്തുപറമ്പ് കൈതേരി ആറങ്ങാട്ടേരിയിൽ പുതുശേരി സീതയുടെ വീടിനു മുകളിലേക്ക് മതിലിടിഞ്ഞുവീണു. ഓടക്കാട് പാടശേഖരിത്തിൽ പുഴവെള്ളം കയറി 12. 5 ഏക്കർ നെൽകൃഷി നശിച്ചു. കരിവെള്ളൂർ പുത്തൂർ പാടശേഖരത്തിലെ 60 ഹെക്ടറോളം നെൽകൃഷി വെള്ളത്തിലായി. തളിപ്പറമ്പ്–- ഇരിട്ടി സംസ്ഥാനപാതയിൽ വളക്കൈയിൽ മരംപൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്‌റ്റുകളും തകർന്നു.
ഏഴോം കൈപ്പാട് നെൽകൃഷി വെള്ളത്തിൽ മുങ്ങി. അകത്തേ കൈ, ചൂട്ടയം, കണ്ണോം, കോട്ടക്കീൽ പ്രദേശങ്ങളിലെ നൂറോളം ഹെക്ടറിലെ നെൽകൃഷിയാണ് വെള്ളത്തിലായത്. ചെറുതാഴം പഞ്ചായത്തിലെ ശ്രീസ്ഥ, മേലതിയടം, കാരാട്ട്, പുറച്ചേരി, പാടശേഖരങ്ങളിലും വ്യാപക നഷ്ടമുണ്ടായി. കടന്നപ്പള്ളി–-പാണപ്പുഴ പഞ്ചായത്തിലെ ചെറുവിച്ചേരിയിൽ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപറ്റി. മട്ടന്നൂരിലെ കോളാരി, പെരിഞ്ചേരി എന്നിവിടങ്ങളിൽ കാറ്റിൽ നേന്ത്രവാഴകൾ നശിച്ചു.