ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തു
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റ്. കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന് ദിവസം നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് വെള്ളിയാഴ്‌ച ഉച്ചയോടെ അറസ്‌റ്റ് ചെയ്തത്.
അറസ്റ്റിന് മുന്നോടിയായി പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി പൊലീസ് ഇന്നും രേഖപ്പെടുത്തി. ഫ്രാങ്കോ ഇന്നലെ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായിട്ടായിരുന്നു വീണ്ടും മൊഴിയെടുത്തത്.
ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണു ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം നിരത്തിയത്. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതല്‍ പ്രതിരോധത്തിലായി. പരാതിക്ക് കാരണം അച്ചടക്ക നടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി അന്വേഷണ സംഘം പൊളിച്ചു.
കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്‍റെ മൊഴി. ബിഷപ്പ് എത്തിയതിന് തെളിവായി മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍ അന്വേഷണ സംഘം ആദ്യം പുറത്തെടുത്തു