കര്‍ഷക ശാപവും പേറിയാണ് മുഖ്യമന്ത്രിയുടെ യാത്ര: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: നവകേരള സദസ്സെന്നു പറഞ്ഞ് പിണറായി വിജയനും കൂട്ടരും നടത്തുന്ന യാത്ര കര്‍ഷശാപം പേറിയുള്ള യാത്രയാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ബാങ്കുകളില്‍ കടബാധ്യത പെരുകി സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. നവകേരളയാത്രയെന്ന പേരില്‍ മുഖ്യമന്ത്രിയും കൂട്ടരും ആര്‍ഭാടത്തിനായി പൊടിപൊടിക്കുന്ന കോടികളില്‍ ഒരു ഭാഗം മാത്രം മതി ഇന്നാട്ടിലെ കര്‍ഷകരുടെ കണ്ണീരൊപ്പാനെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
കാട്ടാനകള്‍ നിരന്തരം കൃഷിയിടം ആക്രമിച്ച സാഹചര്യത്തില്‍ വീടും കൃഷിയിടവുമുപേക്ഷിച്ച് വാടകവീട്ടിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ബന്ധിതനായി കടക്കെണിയില്‍ പെട്ട് ജീവനൊടുക്കിയ കര്‍ഷകന്‍ ആയ്യംകുന്ന് മുടിക്കയത്തെ സുബ്രഹ്മണ്യന്റെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ മാർച്ചിലും തുടർന്ന് നടന്ന ധർണ്ണയിലും നേതാക്കളായ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, പി.കെ.ജനാർദ്ദനൻ, ജെയ്സൺ കാരക്കാട്ട്, വി.ടി.തോമസ്, കെ.വേലായുധൻ, സാജു യോമസ്, തോമസ് വർഗ്ഗീസ്, മിനി പ്രസാദ്, പി.വി. നിധിൻ, എന്നിവർ പ്രസംഗിച്ചു .ഐസക് ജോസഫ് സ്വാഗതവും,എം.അജേഷ് നന്ദിയും പറഞ്ഞു.