രാത്രിയിൽ പൂട്ട് പൊട്ടിച്ച് മോഷണശ്രമം നടത്തിയ നിരവധി മോഷണ കേസിലെ പ്രതിയെ മയ്യിൽ പോലീസ് പിടികൂടി.

കണ്ണൂർ: രാത്രിയിൽ പൂട്ട് പൊട്ടിച്ച് മോഷണശ്രമം നടത്തിയ നിരവധി മോഷണ കേസിലെ പ്രതിയെ മയ്യിൽ പോലീസ് പിടികൂടി. കൊണ്ടോട്ടി കോളനി റോഡ് ചെറുപറമ്പ കാവുങ്കൽ നമ്പിലത് ഹൗസിൽ മുജീബ് റഹ്മാൻ (42) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി പതിനൊന്നിന് കുറ്റ്യാട്ടൂർ സൂപ്പിപിടികയിൽ അനീഷ് കേടിയുടെ മെടോ കാർ എന്ന വർക് ഷോപ്പ് രാത്രിയിൽ ഗേറ്റ് പൊളിച്ച് അകത്ത് കയറി കളവ് നടത്താൻ ശ്രമിച്ചതിന് ഉടമ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മയ്യിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ തിങ്കളാഴ്ച വൈകിട്ട് നാലര മണിയോടെ മയ്യിൽ ഇൻസ്പെക്ടർ ടിപി സുമേഷിന്റെ നേതൃത്വത്തിൽ എസ്ഐ.കെ. സുരേഷ്, എഎസ്ഐമാരായ രാജേഷ്, അസ്കാർ,.സിപിഒമാരായ വിജിൽ, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കെഎൽ 14 എഫ് 2483 സുമോ കാറും കസ്റ്റഡിയിൽ എടുത്തു. ഈ കാറ് കൃത്യത്തിന് ഉപയോഗിച്ചതായും ഈ വാഹനത്തിൽ സഞ്ചരിക്കുന്ന സമയത്താണ് ഇയാളെ പിടികൂടിയത് എന്നും ഇൻസ്പെക്ടർ ടിപി സുമേഷ് ന്യൂസ് ഓഫ് കേരളം വാർത്തയോട് പറഞ്ഞു. ബലാത്സംഗം, വധശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. കോഴിക്കോട്, മലപ്പുറം, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിക്കെതിരെ ധാരാളം കേസുകൾ നിലവിലുണ്ട്.