അവിനാശിയില്‍ കെഎസ്ആർടിസി ബസ്സ് അപകടം:മരിച്ചവരിൽ 19 പേരും മലയാളികൾ
തമിഴ്നാട് അവിനാശിയില്‍ കെഎസ്ആർടിസി ബസില്‍ ലോറി ഇടിച്ച് 19 മലയാളികൾ മരിച്ചു. ബെംഗളൂരു–കൊച്ചി ബസിലുണ്ടായിരുന്നത് 48 പേരാണ്. ഇതിൽ 42 പേരും മലയാളികള്‍ ആയിരുന്നു. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം . തൃശൂര്‍, എറണാകുളം, പാലക്കാട് സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ 3.15നായിരുന്നു അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. ലോറി ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചുകയറി
തൃശൂര്‍ സ്വദേശികളായ വിനോദ് (42), ക്രിസ്റ്റഫര്‍ (25), റഹീം, നിവിന്‍ ബേബി, പാലക്കാട് സ്വദേശി സോന സണ്ണി, രാജേഷ് (35), ജിഷിമോന്‍ ഷാജു(24), നസീഫ് മുഹമ്മദലി (തൃശൂര്‍), ബൈജു (48), ഐശ്വര്യ (28), റോസിലി (61), ഗിരീഷ് (29), ഇഗ്നി റാഫേല്‍ (തൃശൂര്‍), കിരണ്‍ കുമാര്‍ (33), ഹനീഷ് (25), ശിവകുമാര്‍ (35) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. മൃതദേഹങ്ങളില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
ബസിലെ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാർഥിനിയായ ശ്രീലക്ഷ്മി. ഇരുട്ടായതിനാൽ അപകടത്തിന് ശേഷം ഒന്നും വ്യക്തമായി കാണാൻ സാധിച്ചില്ല. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ശ്രീലക്ഷ്മി വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ഓർമയിലുള്ളത്. പിന്നീട് എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. ആംബുലൻസിൽ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവർക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ശ്രുശ്രൂഷകൾ നൽകിയിരുന്നുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.
അപകടത്തിനിടയാക്കിയ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണ് കീഴടങ്ങിയത്.പുലർച്ചെ മൂന്നരയോടെ, കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ചാണ് അപകടമുണ്ടായത്. ടൈൽസുമായി കേരളത്തിൽനിന്നു പോയ കണ്ടെയ്നർ ലോറിയാണ് ബസിൽ ഇടിച്ചത്