ജില്ലയിലെ ആശുപത്രികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി അവലോകനം ചെയ്തു
കണ്ണൂർ:ജില്ലയിലെ പ്രധാന ആശുപത്രികളില്‍ നടക്കുന്ന 360 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പുരോഗതി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ ജില്ലയിലെ പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാരും വിവിധ പദ്ധതി നിര്‍വ്വഹണ ഏജന്‍സി പ്രതിനിധികളും പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട സൂപ്രണ്ടുമാര്‍ക്കും പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലാശുപത്രിയില്‍ മാസ്റ്റര്‍ പ്ലാനിന് പുറമെ 57.52 കോടിയുടെയും പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ 104 കോടിയുടെയും മട്ടന്നൂര്‍ സിഎച്ച്്‌സിയില്‍ 99.91 കോടിയുടെയും പേരാവൂര്‍ താലൂക്കാശുപത്രിയില്‍ 53.77 കോടിയുടെയും ഇരിട്ടി താലൂക്കാശുപത്രിയില്‍ 57.63 കോടിയുടെയും കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ 17.04 കോടിയുടെയും വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എ രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ഡിഎംഒ (ഹെല്‍ത്ത്) ഡോ. കെ. നാരായണ നായ്ക്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രീത. എം, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.