ജില്ലാശുപത്രി മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തി 2022 ഫെബ്രുവരിയോടെ
പൂര്‍ത്തീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

0

കണ്ണൂര്‍ ജില്ലാശുപത്രിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള നിര്‍മ്മാണ പ്രവൃത്തി 2022 ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കാന്‍ ബി.എസ്.എന്‍.എല്ലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. 2019ല്‍ പ്രവൃത്തി തുടങ്ങിയ പദ്ധതിയുടെ സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ (എസ്.പി.വി) ബി.എസ്.എന്‍.എല്‍ ആണ്. സംസ്ഥാനത്തെ കിഫ്ബിയുടെ ആദ്യ പ്രവൃത്തിയാണിത്. പ്രവൃത്തിയുടെ ഗുണമേന്‍മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രത്യേക ജാഗ്രത ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തി വേഗത്തിലാക്കാനാണ് എസ്.പി.വി രൂപീകരിച്ചത്. ഇതില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ഏല്‍പ്പിക്കുമ്പോള്‍, അത് സര്‍ക്കാറിന്റെ വിശ്വാസം കൂടിയാണ്. ആ വിശ്വാസം ബി.എസ്.എന്‍.എല്‍ നഷ്ടപ്പെടുത്തിയാല്‍ സര്‍ക്കാറിന് മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. പഴയ കെട്ടിടത്തില്‍നിന്ന് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തികഞ്ഞ ആസൂത്രണത്തോടെ മുന്നോട്ടുപോവണം. പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജില്ലാശുപത്രി ലാബില്‍ ഒന്നിലേറെ കൗണ്ടറുകള്‍ തുറക്കണമെന്ന് സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കി. കാത് ലാബിന്റെ കാലിബറേഷന്‍ നടക്കുന്നു. ഡോക്ടര്‍മാര്‍ രണ്ട് പേരുണ്ട്. ടെക്‌നീഷ്യന്‍സിനെ പരിശീലിപ്പിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങിയാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി ആര്‍ രാജു, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ഡിഎംഒ (ഹെല്‍ത്ത്) ഡോ. കെ. നാരായണ നായ്ക്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി കെ. അനില്‍ കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ബിഎസ്എന്‍എല്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, കരാര്‍ കമ്പനി പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading