തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഉദ്ഘാടനം 22-ന്
തളിപ്പറമ്പ്: സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടം 22-ന് 10.30-ന് മന്ത്രി ജി.സുധാകരൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും. 1865-ൽ ആരംഭിച്ച സബ് രജിസ്ട്രാർ ഓഫീസിന്റെ ഓടിട്ട കെട്ടിടം പൊളിച്ചുമാറ്റിയാണ് പുത്തൻ കെട്ടിടം നിർമിച്ചത്. ഫയലുകൾ കൈകാര്യംചെയ്യാൻ ഡംപ് വെയ്റ്റർ (ചെറിയ ലിഫ്റ്റ്) ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. കിഫ്ബിയിൽനിന്നുള്ള 1.21 കോടി രൂപ ചെലവിലായിരുന്നു നിർമാണം. സന്ദർശകർക്ക് ഇരിപ്പിടം, ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ, റെക്കോർഡ് റൂം, ലൈബ്രറി, മഴവെള്ള സംഭരണി തുടങ്ങിയവയുമുണ്ട്.
തളിപ്പറമ്പ് പട്ടണത്തിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രധാനമാണ് പുതിയ രജിസ്ട്രാർ ഓഫീസ് കെട്ടിടമെന്ന് ജയിംസ് മാത്യു എം.എൽ.എ. പത്രസമ്മേളനത്തിൽ പറഞ്ഞു. ഇനി റവന്യൂ ടവറിന്റെ നിർമാണം നടക്കാനുണ്ട്. അതിനുള്ള തുക പദ്ധതിയിൽ ഉൾപ്പെടുത്തിയതാണെന്നും കോവിഡ് പ്രതിസന്ധിമൂലമാണ് കാലതാമസമെന്നും എം.എൽ.എ. പറഞ്ഞു. നഗരസഭാ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം, സബ്ബ് രജിസ്ട്രാർ എം.മോഹനൻ എന്നിവരും പങ്കെടുത്തു.