ആരോരുമില്ലാത്ത 80 വയസ്സുകാരി കുഞ്ഞാമിക്ക് 38 വയസ്സുകാരൻ സതീശൻ ആശുപത്രിയിൽ കൂട്ട്.
ആരോരുമില്ലാത്ത 80 വയസ്സുകാരി കുഞ്ഞാമിക്ക് 38 വയസ്സുകാരൻ സതീശൻ ആശുപത്രിയിൽ കൂട്ട്. പാനൂർ മാക്കൂൽ
പീടിക ലക്ഷം വീട് കോളനിയിലെ നിർധനയായ കുഞ്ഞാമിക്ക് ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി എല്ലാ ശ്രുശൂഷയും നൽകുന്നത് അയൽവാസിയായ സതീശൻ. അയൽ വീട്ടുകാരനായ സതീശനാണ് വർഷങ്ങളായി അവശനിലയിലായ കുഞ്ഞാമിയെ പരിചരിക്കുന്നത്.കഴിഞ്ഞയാഴ്ച മതിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട കുഞ്ഞാമി തലശേരി സഹകരണാശുപത്രിയിലെ 305 നമ്പർ മുറിയിൽ ചികിൽസയിലാണ്. അവിടെ കുഞ്ഞാമിക്ക് കൂട്ടിരിപ്പ് സതീശനാണ്. പൈപ്പിലൂടെ ഭക്ഷണം നടക്കുന്നതും ബാത്ത് റൂമിൽ കൊണ്ടുപോവുന്നതുമല്ലാം അയൽവാസിയായി സതീശൻ തന്നെ. കുഞ്ഞാമിയോടൊപ്പം മരിക്കുന്നത് വരെ ഞാനുണ്ടാവുമെന്ന് സതീശൻ പറയുന്നു. ആരോരുമില്ലാത്ത കുഞ്ഞാമിക്ക് ജീവിത സായാഹ്നത്തിൽ ആശ്വാസമാവുകയാണ് ഈ യുവാവ്. വർഷങ്ങൾക്ക് ഭർത്താവ് മരണപ്പെട്ട കുഞ്ഞാമിക്ക് മക്കളില്ല. ആരും തുണയില്ലാത്ത അംഗ പരിമിതനായ സഹോദരൻ മമ്മു (78) വും അവശനിലയിലാണ്. ഇവരെയും പരിചരിക്കുന്നത് സതീശനാണ്. കുഞ്ഞാമി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതറിഞ്ഞ് മാക്കൂൽ പീടിക മഹല്ല് കമ്മിറ്റി ചികിൽസാ ചെലവ് വഹിക്കാമെന്ന് സതീശന് ഉറപ്പ് നൽകി. വിവരമറിഞ്ഞ് ഐആർ പി സി മേഖലാ നേതാവും സി പി എം പാനൂർ ഏരിയാ കമ്മിറ്റിംഗവുമായ പാത്തിപ്പാലത്തെ പ്രദീപനും സഹായം വാഗ്ദാനം ചെയ്തതായി സതീശൻ പറഞ്ഞു. നാട്ടിൽ കൂലി പണിക്ക് പോവാറുള്ള ഇയാൾ കുഞ്ഞാമി ആശുപത്രിയിലായതോടെ ഇപ്പോൾ ജോലിക്ക് പോവാറില്ല.ഞാൻ വർഷങ്ങളായി കുഞ്ഞാമിത്തയുടെ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും സതീശൻ പറയുന്നു.