ആറളം ഫാമിലെ പോലീസ് എയ്‌ഡ് പോസ്റ്റ് അടഞ്ഞുതന്നെ
മാവോവാദി ഭീഷണിയെത്തുടർന്ന് താത്‌കാലികമായി പൂട്ടിയിട്ട ആറളം ഫാമിലെ പോലീസ് എയ്‌ഡ് പോസ്റ്റ് തുറക്കാൻ നടപടിയില്ല.ആറളം വന്യജീവി സങ്കേതം ഓഫീസിനോട് ചേർന്ന് വളയംചാലിൽ പ്രവർത്തിക്കുന്ന ഓഫീസാണ് നാലുമാസം മുൻപ് പൂട്ടിയിട്ടത്. വൈത്തിരിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് മരിച്ച സാഹചര്യത്തിൽ മാവോവാദികൾ പ്രതികാര നടപടിയുടെ ഭാഗമായി പോലീസിനെയും വനംവകുപ്പ് ജീവനക്കാരെയും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് രണ്ട് പോലീസുർ മാത്രം സേവനം അനുഷ്ഠിക്കുന്ന എയ്‌ഡ് പോസ്റ്റ് സുരക്ഷയുടെ ഭാഗമായാണ് പൂട്ടിയിടാൻ ഉന്നത പോലീസ് അധികാരികളിൽനിന്ന് ഉത്തരവുണ്ടായത്.എയ്‌ഡ് പോസ്റ്റിലെ രണ്ട് പോലീസുകാരിൽ ഒരാൾ ആറളം സ്റ്റേഷനിൽ നിന്നും മറ്റൊരാൾ എ.ആർ. ക്യാമ്പിൽനിന്നുമുള്ളവരായിരുന്നു.ആറളം സ്റ്റേഷനിൽനിന്ന് വന്ന പോലീസുകാരൻ ആറളത്തേക്കുതന്നെ തിരിച്ചു പോയപ്പോൾ എ.ആർ.ക്യാമ്പിലെ പോലീസുകാരനെ തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയിലേക്കാണ് നിയോഗിച്ചത്.