ബസിൽ കടത്തുകയായിരുന്ന27.5 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി.
പയ്യന്നൂര്‍: കാസറഗോഡ് നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന
കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത ഇരുപത്തേഴര ലക്ഷം രൂപയുടെ കുഴൽപണവുമായി മഹാരാഷട്ര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.മഹാരാഷ്ട്ര സ്വദേശി നിതില്‍ ശിവാജി ചേപ്പാടെയെ(24)യാണ് പിടികൂടിയത്.ബസിൽ
ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇന്റലിജന്‍സ് സംഘവും പയ്യന്നൂര്‍ റേഞ്ച്എക്‌സൈസും നടത്തിയ പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം 4.15 -ഓടെയായിരുന്നു ബേഗിൽ സൂക്ഷിച്ച പണവുമായി ഇയാളെ പിടികൂടിയത്.
കാസര്‍കോടുനിന്നും കണ്ണൂരിലേയ്ക്കുള്ള കെഎസ് ആർടിസിയുടെ ടൗൺ ടു ടൗണ്‍ ബസിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. പണവുമായി പിടിയിലായ നിതിന്‍ ശിവാജി കാസര്‍കോടുനിന്നും പയ്യന്നൂരിലേയ്ക്കാണ് ടിക്കറ്റെടുത്തത്. ഇതിനിടയിൽ കരിവെള്ളൂരില്‍ നിന്നും എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ബസില്‍ കയറുകയായിരുന്നു.പ്രതി പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിൽ ഇറങ്ങിയപ്പോൾ എക്‌സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. അഞ്ഞൂറ് രൂപയുടെ 55 കെട്ടുകളായി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കണ്ണൂർ
എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇന്റലിജൻസ് ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ നിസാര്‍, സി.വി.ദിലീപ്, വി.കെ.വിനോദ്, സി.പി.ഷാജി, പയ്യന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശന്‍ ആലക്കല്‍, പി.എം.കെ.സജിത്ത്കുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.പി.സുരേഷ് ബാബു, ടി.ഖാലിദ്, എക്‌സൈസ് ഡ്രൈവര്‍ എം.വി.പ്രദീപന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കിടയിൽ ഇയാളെ പിടികൂടിയത്.
പണവുമായി പിടികൂടിയ നിതിന്‍ ശിവാജി ചേപ്പാടെയെ പയ്യന്നൂര്‍ പോലീസിന് കൈമാറി.