റോഡ് നിര്‍മാണ കമ്പനിയുടെ ഓഫീസിൽ റെയ്ഡ്: 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ റോഡ് നിർമാണ കമ്പനിയുടെ വിവിധ ഓഫീസുകളിൽ ആദായ നികുതിവകുപ്പ്
നടത്തിയ പരിശോധനയിൽ 160 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തു. എസ്.പി.കെ. & കമ്പനിയുടെ ഓഫീസുകളിലാണ് പരിശോധന നടന്നത്. തമിഴ്നാട്ടിലെ വിവിധദേശീയപാതകളുടെകരാർ വർഷങ്ങളായി ഏറ്റെടുത്തു നടത്തുന്ന കമ്പനിയാണിത്. കമ്പനി ഡയറക്ടർ നാഗരാജൻ സെയ്യദുരൈയുടെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും തിങ്കളാഴ്ച രാത്രിനടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെടുത്തത്. പരിശോധന തുടരുകയാണ്. ഇവരിൽ നിന്ന് കൂടുതൽ അനധികൃത സ്വത്ത് കണ്ടെത്താൻ കഴിയുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞത്. രാജ്യത്ത് ഇതു വരെ നടന്ന അനധികൃത സ്വത്ത് വേട്ടയിൽ ഏറ്റവും വലുതാണിതെന്നാണ് സംസ്ഥാന ആദായ നികുതിവകുപ്പ് വിശേഷിപ്പിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം 2016 ൽ 110 കോടിയോളം രൂപ തമിഴ്നാട്ടിലെ പ്രമുഖ ഖനന സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു. റോഡ് നിർമാണ കമ്പനി നടത്തിയ നികുതി വെട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടതാണ് പെട്ടെന്നുള്ള നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നിൽ. കമ്പനിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും നികുതി വെട്ടിപ്പിന് സഹായിച്ചിട്ടുണ്ടാവുമെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. കമ്പനിയുടെ ചെന്നൈ,അറുപ്പുകോട്ടൈ, കാട്പ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപിച്ചു കിടക്കുന്ന 22 ഓഫീസുകളിൽ പരിശോധന നടത്തി. കാറുകളിൽ ഒളിപ്പിച്ചട്രാവൽ ബാഗുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത സ്വർണത്തിൽ സ്വർണ ബിസ്കറ്റുകളും ആഭരണങ്ങളും ഉൾപ്പെടുന്നു.