തളിപ്പറമ്പ് ഒടുവിൽ കുരുക്കഴിഞ്ഞു, 53 കാമറകളും പ്രവർത്തിച്ചു തുടങ്ങി

തളിപ്പറമ്പ്: ഒടുവിൽ കുരുക്കഴിഞ്ഞു, 53 കാമറകളും പ്രവർത്തിച്ചു തുടങ്ങി. കഴിഞ്ഞ ഒരു വർഷമായി കാമറകളുടെ മോണിറ്ററിംഗ് സിസ്റ്റം എവിടെ സ്ഥാപിക്കണമെന്നതിനെ ചൊല്ലി പോലീസും നഗരസഭയും തമ്മിൽ തർക്കം നിലനിന്നു വരികയായിരുന്നു. 35 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ തളിപ്പറമ്പിൻ്റെ വിവിധ ഭാഗങ്ങളിലായി കാമറകൾ സ്ഥാപിച്ചത്. നഗരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്താനായി സ്ഥാപിച്ച കാമറകളുടെ മോണിറ്ററിംഗ് സിസ്റ്റം പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചതിനെതിരെ സെക്രട്ടറി പി യോജന കുറിപ്പെഴുതുകയും ബില്ല് പാസാക്കി നൽകാതെ പിടിച്ചു വെക്കുകയുമായിരുന്നു. മുൻ നഗരസഭാ കൗൺസിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും മോണിറ്ററിംഗ് സിസ്റ്റം നഗരസഭയിൽ തന്നെ വേണമെന്ന് കർശന നിലപാട് സ്വീകരിച്ചു. ഇതോടെ ഒരു വർഷമായി കാമറകൾ പ്രവർത്തിക്കാതായി.ഇത് സംബന്ധിച്ച് വലിയ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെ പുതുതായി നിലവിൽ വന്ന കൗൺസിൽ പ്രശ്ന പരിഹാരത്തിനായി രംഗത്തിറങ്ങുകയായിരുന്നു. മോണിറ്ററിംഗ് സിസ്റ്റം നഗരസഭയിലും പോലീസ് സ്റ്റേഷനിലും സ്ഥാപിക്കാൻ കഴിഞ്ഞ കൗൺസിൽ തീരുമാനമെടുത്തതോടെയാണ് കാമറകളുടെ കരുക്കഴിഞ്ഞത്. നഗരസഭാ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, പൊതുമരാമത്ത് സമിതി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ എന്നിവരാണ് പ്രശ്ന പരിഹാരത്തിനായി മുന്നിട്ടിറങ്ങിയത്. ഒടുവിൽ കഴിഞ്ഞ ദിവസം നഗരസഭയിൽ സെക്രട്ടറിയുടെ ചേമ്പറിൽ പുതിയ മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിച്ചതോടെയാണ് കാമറകൾ പ്രവർത്തിച്ചു തുടങ്ങിയത്.