വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മർദ്ദനമേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ അക്രമം. റോഡിൽ വെച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു.
എൽഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരിൽ വനിതാ സംവരണ വാർഡിലാണ് ലത സുരേഷ് മത്സരിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി. തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത.
കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയൽകിളികൾ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സിപിഎം വയൽക്കിളികളെ എതിരാളിയായി പോലും കാണ്ടിരുന്നില്ല.