ലോകകപ്പിലെ തോല്‍വിയ്ക്ക് പകരം ചോദിച്ച് ഇന്ത്യ, ന്യൂസീലന്‍ഡിനെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചു
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ യുഗത്തിന്റെ തുടക്കം ജയത്തോടെ ആഘോഷിച്ച് രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും. ന്യൂസിലാണ്ടിന്റെ സ്കോറായ 164/6 പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.
ഒരു ഘട്ടത്തിൽ 20 പന്തിൽ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് റൺസ് കണ്ടെത്തുവാന്‍ ഇന്ത്യ ബുദ്ധിമുട്ടിയെങ്കിലും 17 റൺസുമായി ഋഷഭ് പന്ത് ഇന്ത്യയുടെ 5 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.
ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിനോടേറ്റ തോൽവിയ്ക്ക് പകരം ചോദിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.
165 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിതും രാഹുലുമാണ് ഓപ്പൺ ചെയ്തത്. സൗത്തി എറിഞ്ഞ മൂന്നാം ഓവറിൽ രണ്ട് ഫോറും ഒരു സിക്സുമടിച്ച് രോഹിത് ഫോമിലേക്കുയർന്നു. പിന്നാലെ രാഹുലും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. വെറും 4.5 ഓവറിൽ ടീം സ്കോർ 50 കടന്നു.
എന്നാൽ തൊട്ടടുത്ത ഓവറിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച രാഹുൽ മിച്ചൽ സാന്റ്നറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 15 റൺസെടുത്ത രാഹുലിനെ ചാപ്മാൻ ക്യാച്ചെടുത്ത് പുറത്താക്കി. രാഹുലിന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി.
സൂര്യകുമാറും നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. ആദ്യ പത്തോവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 85 റൺസെടുത്തു. 11.3 ഓവറിൽ ഇന്ത്യ 100 കടന്നു. ഒപ്പം സൂര്യകുമാറും രോഹിതും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
എന്നാൽ ട്രെന്റ് ബോൾട്ട് ഈ കൂട്ടുകെട്ട് പൊളിച്ചു. 14-ാം ഓവറിലെ രണ്ടാം പന്തിൽ അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത് ശർമയെ ബോൾട്ട് രചിന്റെ കൈയ്യിലെത്തിച്ചു. 36 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 48 റൺസെടുത്താണ് ഇന്ത്യൻ നായകൻ ക്രീസ് വിട്ടത്.