കണ്ണൂര്‍ ചിന്മയാ മിഷന്‍ കോളേജില്‍ അധ്യാപികമാര്‍ക്കെതിരെ പീഡനം : വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിൽ
കണ്ണൂര്‍ തളാപ്പ് ചിന്മയാമിഷന്‍ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികമാര്‍ക്കും എതിരെ മാനേജ്മെന്റ് നടത്തുന്ന പീഢനങ്ങള്‍ക്കെതിരെ കോളേജ് വിദ്യാര്‍ത്ഥിനികള്‍തന്നെ രംഗത്ത്.കഴിഞ്ഞ ദിവസം ജോലിയില്‍ സ്ഥിരപ്പെട്ടിരുന്ന കോളേജിലെ നിയമാധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നതി നെതിരെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ക്ലാസ് ബഹിഷ്കരിച്ച് മുദ്രാവാക്യം വിളികളുമായി കോളേജിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.ശമ്പള വര്‍ധന ആവശ്യപ്പെട്ട് മുന്നില്‍ നിന്നതും വനിതകള്‍ മാത്രമുള്ള സ്റ്റാഫ് റൂമില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത് ചോദ്യം ചെയ്തതുമാണ് മാനേജ്മെന്റ് അധ്യാപികയെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന ആക്ഷേപമുണ്ട്.വനിതാ കോളേജായ ഇവിടെ കോട്ട് ധരിച്ചില്ലെന്ന് പറഞ്ഞ് നിയമാധ്യാപികയെ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ ഇ.കെ. മഹീന്ദ്രന്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോട്ട് ധരിക്കാത്ത മറ്റ് അധ്യാപികമാരുടെ കാര്യം ചൂണ്ടി കാണിച്ചപ്പോള്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു .അധ്യാപികമാര്‍ പ്രസവാവധി കഴിഞ്ഞു തിരിച്ചു വരുമ്ബോള്‍ സ്ഥിരം അധ്യാപികയാണെങ്കില്‍ പോലും ജോലി ഉണ്ടാവില്ല. ഉണ്ടെങ്കില്‍ തന്നെ കരാര്‍ അടിസ്ഥാനത്തിലോ അതുവരെയുള്ള സര്‍വീസ് പരിഗണിക്കാതെ തുടക്കക്കാരായോ ആണ് തിരിച്ചെടുക്കുക. ആറുമാസത്തെ പ്രസവാവധിക്ക് ഇഎസ്‌ഐ നിന്ന് ശമ്ബളം കൊടുക്കുന്നുണ്ടെങ്കിലും ആറുമാസം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റ് അനുവദിക്കില്ല. ഒരുവര്‍ഷം കഴിഞ്ഞ് വരാന്‍ പറയും.അപ്പോഴേക്കും സര്‍വീസ് ബ്രേക്കാക്കി പുതുതായോ, കരാറിലോ ജോലി നല്‍കി നിയമലംഘനം നടത്തുകയാണ്. കഴിഞ്ഞ ദിവസം കോഷന്‍ ഡെപ്പോസിറ്റ് തിരിച്ചു ചോദിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് കൊടുക്കാതിരിക്കുകയും പരാതിപ്പെട്ടപ്പോള്‍ വ്യാജ കോണ്‍ഡക്‌ട് സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിക്കുകയും മാനേജ്മെന്റ് ചെയ്തിരുന്നു. പ്രളയ ദുരിതാശ്വാസത്തിന് തങ്ങള്‍ നല്‍കിയ തുണിത്തരങ്ങളും മറ്റും ദുരിതബാധിതര്‍ക്ക് എത്തിക്കാതെ കോളേജ് ഓഫീസിലും മറ്റും ഉപയോഗിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.