പ്രതിപക്ഷ നേതാക്കളുടെ വാർഡുകളിലും പഞ്ചായത്തുകളിലും യു.ഡി.എഫിന് കൂട്ടത്തോൽവി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാർഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിലും എൽഡിഎഫിന് ജയം. എൽജെഡി സ്ഥാനാർഥിയാണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കല്ലാമലയിലാണിത്.
ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തിലും കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ചരിത്ര വിജയം കുറിച്ച് എല്‍.ഡി.എഫ്. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചടക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് വമ്ബന്‍ ജയം കൈവരിച്ചത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. എല്‍.ഡി. എഫ് 7, യു.ഡി.എഫ് 6, ബി.ജെ.പി 3, ഇടതു സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് പുതുപ്പള്ളിയിലെ കക്ഷിനില. 2015ല്‍ കോണ്‍ഗ്രസ് 11 സീറ്റുകള്‍ നേടിയായിരുന്നു പുതുപ്പള്ളിയില്‍ ആധിപത്യം സ്ഥാപിച്ചത്.
കല്ലാമലയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ യുഡിഎഫ് തീരുമാനിച്ചപ്പോള്‍ മുല്ലപ്പള്ളി ഇടപെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയായിരുന്നു. നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട ദിവസം കഴിഞ്ഞാണ് ആര്‍എംപി സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ചത്. വോട്ടിങ് മെഷീനില്‍ അതുകൊണ്ടുതന്നെ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നു. വോട്ടെണ്ണിയപ്പോള്‍ ആര്‍എംപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.