പയ്യന്നൂർ നഗരത്തിൽ നിരീക്ഷണ കാമറകൾ വരുന്നു
പയ്യന്നൂർ: നഗരസഭ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ ഇരുപത് കേന്ദ്രങ്ങളിലാണ് കാമറകൾ സ്ഥാപിക്കുക. സി.സി ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടൽ, വ്യാപാരി വ്യവസായി, ബാങ്ക്, പൊലീസ് തുടങ്ങിയവരുടെ യോഗം ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ഹാളിൽ ചേർന്നു. മാലിന്യം വലിച്ചെറിയുകയും, കത്തിക്കുകയും ചെയ്യുന്നത് തടയുന്നതിന് കാമറകൾ സഹായകരമാകും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, സാമൂഹ്യവിരുദ്ധ പ്രവർത്തനം തടയുന്നതിനും, പദ്ധതി സഹായിക്കും.
ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌ക്കരിക്കാനും അജൈവ മാലിന്യങ്ങൾ പോലുള്ളവ വൃത്തിയാക്കി തരംതിരിച്ച് ഹരിതകർമ്മ സേനയെ എല്പിച്ച് അവ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള പദ്ധതി ഇതിനോടകം തന്നെ നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്.
അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചു വരുന്നുമുണ്ട്. ഇത്തരം സൗകര്യങ്ങൾ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ നഗരസഭക്കകത്തുള്ളവരും, മറ്റ് പ്രദേശങ്ങളിൽ നിന്നും നഗരസഭക്കകത്ത് മാലിന്യം കൊണ്ടിടുന്നുണ്ട്. ഇത് തടയുന്നതിനുള്ള നടപടിയും അത്തരം ആൾക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.
വ്യാപാരി വ്യവസായി ഏകോപനസമിതി, ചേമ്പർ ഒഫ് കോമേഴ്സ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, ബാങ്ക് എന്നിവരുടെ സഹകരണത്തോടെ ആദ്യ ഘട്ടത്തിൽ 20 കേന്ദ്രങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. അതുമായി ബന്ധപ്പെട്ട് കാമറ സ്ഥാപിക്കുന്നവരുടെയും , വിദഗ്ദ്ധരുടെയും , സ്ഥാപനങ്ങളുടെയും യോഗം തുടർന്നും വിളിച്ചു ചേർക്കും. നാല് ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ ചെലവ് കണക്കാക്കിയിരിക്കുന്നത്.
യോഗത്തിൽ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സി. ജയ, വി. ബാലൻ, വി.വി. സജിത, ടി. വിശ്വനാഥൻ, സെമീറ ടീച്ചർ, സെക്രട്ടറി എം.കെ. ഗിരീഷ്, എൻജിനിയർ ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുബൈർ, സബ് ഇൻസ്‌പെക്ടർ വിജേഷ്, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടത്തു.