മീഡിയവൺ സംപ്രേഷണം തുടരാം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ

മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ ഇടക്കാല സ്റ്റേ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ‘ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ല.’ – ബെഞ്ച് പറഞ്ഞു.
ഹർജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമെന്നും ഇടക്കാല ഉത്തരവു വേണമെന്നുമാണ് ഹർജിക്കാർക്കു വേണ്ടി ഹാരജായ ദുഷ്യന്ത് ദവെ വാദിച്ചത്.
’11 വർഷത്തെ ഉത്തരവാദിത്തപരമായ മാധ്യമപ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാണെന്ന് വിലക്കെന്ന് പറയുന്നു. ലൈസൻസിനായി മെയിൽ തന്നെ അപേക്ഷ നൽകിയിട്ടുണ്ട്. ജനുവരിയിലാണ് സുരക്ഷാ കാരണം പറഞ്ഞു വിലക്കുന്നത്. സീൽഡ് കവറാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. സീൽഡ് കവറുമായി വരേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ട്.’ ദവെ ചൂണ്ടിക്കാട്ടി.
എന്നാൽ സത്യവാങ്മൂലം നൽകാൻ ഒരാഴ്ച സമയം വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. സുരക്ഷാ കാരണങ്ങളാലാണ് ലൈസൻസ് റദ്ദാക്കിയത് എന്നും ഇടക്കാല ഉത്തരവ് നൽകരുതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് ആവശ്യപ്പെട്ടു.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാർക്ക് വേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു. മീഡിയവൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ നൽകിയ ഹരജിയിൽ പറയുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി ചൂണ്ടിക്കാട്ടുകയുണ്ടായി.
കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നായിരുന്നു ഹർജികളിലെ പ്രധാന വാദം മീഡിയവണിനുവേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്രസർക്കാരിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയുമാണ് കോടതിയിൽ ഹാജരായത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിനുശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.
തുടർന്ന് ഫെബ്രുവരി എട്ടിനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജികൾ തള്ളിയത്. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങൾ സിംഗിൾ ബെഞ്ചിനു കൈമാറിയിരുന്നത്.