കോണ്‍ഗ്രസ് വിട്ടു, കെ.പി.അനില്‍കുമാര്‍ സി.പി.എമ്മിൽ;ചുമന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് കോടിയേരി
തിരുവനന്തപുരം: കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറും സി പി എമ്മിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. ചുമന്ന് ഷാൾ അണിയച്ചായിരുന്നു സ്വീകരിച്ചത്.
കോൺഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി പി എം പിന്നീട് തീരുമാനമെടുക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിളള , എം എ ബേബി തുടങ്ങി മുതിർന്ന നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കാൻ എ കെ ജി സെന്ററിൽ ഉണ്ടായിരുന്നു
നേരത്തെ കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്തിനും കോൺഗ്രസിൽ നിന്ന് രാജിവച്ച് സി എമ്മിൽ ചേർന്നിരുന്നു. ഇന്ന് അനിൽകുമാറിനൊപ്പം എ കെ ജി സെന്ററിലേക്ക് പോകാൻ പി എസ് പ്രശാന്തും ഉണ്ടായിരുന്നു.
അച്ചടക്കലംഘനം സംബന്ധിച്ച് നിരുത്തരവാദപരമായ മറുപടിയാണ് കെ.പി അനിൽകുമാർ നൽകിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. അനിൽകുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും സുധാകരൻ അറിയിച്ചു
ഇന്ന് 11 മണിക്ക് നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.പി അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സിസി പ്രസിഡന്‍റ് കെ. സുധാകരനും രാജിക്കത്ത് അയച്ചു നൽകിയതായി കെ.പി അനിൽകുമാർ അറിയിച്ചു. പാർട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ ഞാൻ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനിൽകുമാർ രാജി പ്രഖ്യാപിച്ചത്.
രമേശ് ചെന്നിത്തല പ്രസിഡന്റായപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നാല് പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 2021 കൊയിലാണ്ടിയില്‍ താനാണ് സ്ഥാനാര്‍ഥിയാവുകയെന്ന വ്യാപകപ്രചാരണം ഉണ്ടായിരുന്നു. സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിക്കെതിരെ താന്‍ എന്തെങ്കിലും പറഞ്ഞോ? മത്സരിക്കാനാഗ്രഹിച്ച സമയത്ത് സീറ്റ് നിഷേധിച്ചിട്ടും പാര്‍ട്ടിക്കെതിരെ നിന്നിട്ടില്ല. ഇപ്പോള്‍ തികച്ചും ഏകാധിപത്യപരമായ പ്രവണതയാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. ഒരു വിശദീകരണവും ചോദിക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.