ആറളത്തെ ആദിവാസികളോട് സർക്കാർ ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം:യൂത്ത് കോൺഗ്രസ്
കണ്ണൂർ:ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാൻ ബാധ്യതപ്പെട്ട ഭരണകൂടം തന്നെ ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാൻ കൂട്ടുനിൽക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് പ്രസ്താവനയിൽ പറഞ്ഞു.
ആറളത്ത് ആനയുടെയും മറ്റു വലിയ ജീവികളുടെയും ആക്രമണത്തിൽ കൊലചെയ്യപ്പെടുന്ന ആദിവാസികളെ സർക്കാരാണ് അവിടെ കൊണ്ടു വന്നു താമസിപ്പിച്ചത്. അതുകൊണ്ടുതന്നെ അവർക്ക് പ്രത്യേക പരിരക്ഷ നൽകേണ്ടത് സർക്കാരിന്റെ ധാർമിക ബാധ്യതയുമാണ്. എന്നാൽ ഇവിടെ നിരന്തരമായി വന്യജീവിയുടെ ആക്രമണത്തിന് കൊലചെയ്യാനായി ആദിവാസികളെ സർക്കാർ വിട്ടു നൽകുകയാണ് ചെയ്യുന്നത്. ആനമതിലാണ് ഇതിൽ നിന്നുള്ള പരിരക്ഷ എന്നറിഞ്ഞിട്ടും നടപടിക്രമങ്ങളിലൂടെ അത് പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടിരിക്കുന്നത് തികഞ്ഞ അലംഭാവം തന്നെയാണ്. ആദിവാസി ക്ഷേമത്തിന് പ്രത്യേക വകുപ്പുകൾ ഉണ്ടായിട്ടും വർഷംതോറും കോടിക്കണക്കിന് രൂപ ചെലവഴിച്ചു നിരവധി പദ്ധതികൾ ഉണ്ടായിട്ടും നിരന്തരം ആനയുടെ ആക്രമത്തിൽ പെട്ട് ആദിവാസി സമൂഹത്തിലെ ആളുകൾ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദിത്വം സർക്കാരിനാണ്. അടിയന്തരമായി ആന മതിൽ പൂർത്തീകരിച്ചു മതിലിന്റെ നിർമ്മാണം മേഖലയിലെ ആദിവാസികളുടെയും കർഷകരുടെയും കണ്ണീരിന് അറുതിവരുത്തണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.