സോഷ്യൽ മീഡിയ ഏറ്റെടുത്തു;പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല വെട്ടിയത് വിവാദമായി.

പയ്യന്നൂർ: മുഖ്യമന്ത്രിക്കെതിരെ പ്രത്യക്ഷ സമരവുമായി ഇറങ്ങിയ പ്രതിപക്ഷ സമരക്കാരുടെ പ്രതിഷേധങ്ങൾ അക്രമ മാർഗത്തിലേക്ക് നീങ്ങിയതോടെ പയ്യന്നൂരിൽ കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം തകർക്കുന്നതിനിടെ മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്ത സംഭവം വൻ വിവാദത്തിലായി.
സ്വർണ്ണ കള്ളകടത്ത് കേസുമായി സ്വപ്ന സുരേഷ് പുറത്തുവിട്ട കാര്യങ്ങളുടെ ചുവട് പിടിച്ച് പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിനിടെ തളിപ്പറമ്പിലും കണ്ണൂരിലും വിമാനതാവളത്തിലും നടന്ന സംഭവങ്ങൾക്ക് പിന്നാലെ അക്രമികൾ കോൺഗ്രസ് ബ്ലോക്ക് മണ്ഡലം ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ സംഭവമാണ് വിവാദത്തിലായത്..ദേശദ്രോഹികളെ കടത്തിവെട്ടിയ അക്രമ നിലപാടായി പയ്യന്നൂർ സംഭവമെന്ന് ഇതിനകം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഗാന്ധി വിരുദ്ധർ ആരാണെന്ന ചോദ്യത്തിന് ഉത്തരമിതാ പയ്യന്നൂരിൽ എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. സംഭവം സംസ്ഥാന തലത്തിൽ തന്നെ ഇതിനകം ചർച്ചയായിട്ടുണ്ട്. സ്വാതന്ത്ര്യ സമര കാലത്തെ ചരിത്രത്തിൽ പയ്യന്നൂരിൻ്റെ ഭൂപടം സമ്പന്നമായിരുന്നു. ചരിത്രം വിളിച്ചോതുന്ന ഗാന്ധിജിയുടെ സന്ദർശനം കൊണ്ടും ഖാദി പ്രസ്ഥാനം കൊണ്ടും പേരും പെരുമയും നേടിയ പയ്യന്നൂരിൽ പാർട്ടിഓഫീസുകൾക്കും മറ്റും അക്രമം നടക്കാറുണ്ടെങ്കിലും തിങ്കളാഴ്ച രാത്രി പയ്യന്നൂരിൽ നടന്നത് ഫാസിസ്റ്റു നിലപാടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.