കപ്പലിടിച്ച് മല്‍സ്യബന്ധന ബോട്ട് തകര്‍ന്ന സംഭവം: കടലില്‍ കാണാതായ മല്‍സ്യതൊഴിലാളികള്‍ക്കായി നാവിക സേനയുടെ തിരച്ചില്‍ തുടരുന്നു

0

കൊച്ചി:ബേപ്പൂരില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പിലിടിച്ച് തകര്‍ന്ന് കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്കായി നാവിക സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.നാവിക സേനയുടെ സ്‌പെഷ്യര്‍ ഡൈവിംഗ് ടീമും തിരച്ചലില്‍ പങ്കെടുക്കുന്നുന്നുണ്ട്. ഇന്നലെ മുതലാണ് നാവിക സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്.നേവിയുടെ അതിവേഗ കപ്പലുകളായ തിലന്‍ചങ് കല്‍പ്പേനി എന്നിവയും നാവിക സേനയുടെ ഗോവയില്‍ നിന്നുള്ള എയര്‍ക്രാഫ്റ്റും തിരച്ചലില്‍ പങ്കെടുക്കുന്നുണ്ട്.ഇതു കൂടാതെ കര്‍വാറില്‍ നിന്നുള്ള ഐഎന്‍ എസ് സുഭദ്ര എന്ന കപ്പലും തിരച്ചലില്‍ പങ്കെടുക്കുന്നത്. ഈ കപ്പലിലിനൊപ്പമാണ് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ സംഘം സ്ഥലത്ത് ബോട്ടു മുങ്ങിക്കിടക്കുന്ന ഭാഗത്ത് തിരച്ചില്‍ നടത്തുന്നത്.

മംഗലാപുരം തീരത്തു നിന്ന് 40 നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലില്‍ ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് അപകടമുണ്ടായത്. ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മുംബൈ ഭാഗത്തേക്ക് പോകുകയായിരുന്ന എപിഎല്‍ ലീ ഹാവ്റെ എന്ന വിദേശകപ്പലാണ് ബോട്ടിലിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്നുപേര്‍ മരിച്ചു രണ്ടു പേരെ രക്ഷപ്പെടുത്തി.രക്ഷപ്പെട്ടവരെയും മരിച്ചവരുടെ മൃതദേഹങ്ങളും കരയ്‌ക്കെത്തിച്ചു. കാണാതായ ഒമ്പതു പേര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ നടത്തുന്നത്.നാവിക സേനയ്‌ക്കൊപ്പം തീര സംരക്ഷണ സേനയും മല്‍സ്യതൊഴിലാളികളും തിരച്ചില്‍ നടത്തുന്നുണ്ട്. അപകടത്തില്‍ തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാര്‍ തന്നെയാണ് രക്ഷപ്പെടുത്തിയത്. കപ്പല്‍ ജീവനക്കാര്‍ തന്നെയാണ് അപകട വിവരം തീരസംരക്ഷണ സേനയെ അറിയിച്ചത്.ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ ഏഴുപേര്‍ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശികളുമാണ്. 10 ദിവസം മല്‍സ്യബന്ധനം നടത്തി തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെ ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരില്‍ നിന്നു പോയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading