തുരുത്തിയിലെ മാലിന്യപ്ലാന്റിൽ അക്രമം: മൂന്നുപേരെ അറസ്റ്റുചെയ്തു

പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കീഴിൽ ക്ലീൻ കണ്ണൂർ വെഞ്ചേഴ്സ് നടത്തുന്ന ഇറച്ചിമാലിന്യസംസ്കരണ പ്ലാന്റിലെ ദുർഗന്ധത്തിനെതിരേ നാട്ടുകാർ രംഗത്ത്.തിരുവോണനാളിൽ ഉച്ചയോടെ ഒരുസംഘമാളുകൾ സംഘടിച്ച് പ്ലാന്റിനുള്ളിൽ കയറി മൂന്ന് നിരീക്ഷണക്യാമറകൾ തകർക്കുകയും ക്യാമറയുടെ ഹാർഡ് ഡിസ്കുകൾ എടുത്തുമാറ്റുകയും ചെയ്തതായി പ്ലാന്റിന്റെ നടത്തിപ്പുകാർ നൽകിയ പരാതിയിൽ പറയുന്നു.പ്ലാന്റിനുള്ളിൽ നിർത്തിയിട്ട വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും ചെയ്തു. തുടർന്ന് പോലീസെത്തി തുരുത്തി സ്വദേശികളായ നിഖിൽ (25), നികേഷ് (24) സംജോഷ് (25) എന്നിവരെ അറസ്റ്റുചെയ്തു. അറസ്റ്റിലായവരെ വളപട്ടണം പോലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ തുരുത്തി നിവാസികൾ സ്റ്റേഷന്റെ പുറത്ത് തടിച്ചുകൂടി.തുടർന്ന് നാട്ടുകാരെ പുറത്താക്കി സ്റ്റേഷന്റെ ഗേറ്റ് പോലീസ് പൂട്ടി. വിവിധ രാഷ്ടീയ പ്രതിനിധികൾ മണിക്കൂറുകളോളം ചർച്ച നടത്തി.പ്ലാന്റിന്റെ നടത്തിപ്പുകാരൻ രാത്രി ഒൻപത് മണിയോടെയെത്തി വീണ്ടും ചർച്ച നടത്തിയതിനുശേഷമാണ് അറസ്റ്റുചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചത്.തുരുത്തിയിൽ സമരക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.എന്നാൽ പോലീസിന്റെ നിലപാട് നാട്ടുകാർ തള്ളി. സർവകക്ഷി യോഗം വിളിച്ചുചേർത്ത് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അറവുശാലകളിലെ മാലിന്യവും അവശിഷ്ടങ്ങളും എത്തിച്ച് സംസ്കരിക്കുന്ന സംവിധാനമാണിത്.ടൺ കണക്കിന് മാലിന്യം സംസ്കരിച്ച് മത്സ്യത്തീറ്റയും വളവുമാക്കി കയറ്റി അയക്കുകയാണ്.