മത്സ്യതൊഴിലാളികളുടെ ക്ഷേമം ഇടതുപക്ഷ സർക്കാർ ഉറപ്പുവരുത്തും: മുഖ്യമന്ത്രി

മത്സ്യതൊഴിലാളികളുടെ ക്ഷേമം ഇടതുപക്ഷ സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യതൊഴിലാളി സംഗമം കൊല്ലം തങ്കശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്ര സർക്കാരും ഇപ്പോഴത്തെ ബിജെപി സർക്കാരും മത്സ്യമേഖലയെ തകർത്തു. കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ സഹായിക്കുന്നതിനാണ്. ജനങ്ങളെ ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും കോർപ്പറേറ്റുകൾക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൽസ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ആവുന്നതെല്ലാം കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്തുവരികയാണ്. കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മത്സ്യബന്ധനം വിദേശ ട്രോളറുകൾക്ക് തുറന്നുകൊടുത്തു. ബിജെപി സർക്കാരാവട്ടെ ഒരു പടികൂടി മുന്നോട്ടുപോയി തീരക്കടലിനുമേൽ സംസ്ഥാന സർക്കാരുകൾക്കുള്ള നിയന്ത്രണാവകാശംകൂടി കവരുന്നു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ അത് വെല്ലുവിളി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.