ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് അവകാശം; ഭരണത്തിന് ഇടക്കാല സമിതി: സുപ്രീം കോടതി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം താൽക്കാലികമായി രൂപീകരിക്കുന്ന സമിതിക്കെന്ന് സുപ്രീംകോടതി. ഭരണകാര്യങ്ങളിലാണ് ഈ സമിതി തീരുമാനമെടുക്കുക. നടത്തിപ്പ് അവകാശങ്ങളിൽ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത്. ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക് പുതിയ സമിതി വരുന്നതുവരെ ഇടക്കാല ഭരണം തുടരാം.
ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം നൽകിയ അപ്പീൽ സുപ്രീം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയിൽ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നൽകി. പുതുതായി ഭരണസമിതി രൂപവത്കരിക്കുന്ന സമയം വരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയർപേഴ്സൺ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭരണസമിതിക്ക് തീരുമാനിക്കാം.
ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മൽഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്. വിധി പ്രസ്താവം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിധിയുടെ പൂർണ രൂപം ലഭ്യമായെങ്കിൽ മാത്രമെ നിബന്ധനകളെക്കുറിച്ചറിയാൻ സാധിക്കു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.