സ്വകാര്യ ബസ്സിൽ കൺസഷൻ ചോദിച്ചു ; വിദ്യാർത്ഥിനിയെ മഴയത്ത് ഇറക്കി വിട്ട് ജീവനക്കാർ
കണ്‍സഷന്‍ ചോദിച്ചതിന് പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ ബസില്‍ നിന്നും പെരുമഴയത്ത് ഇറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോടാണ് ബസ് ജീവനക്കാരുടെ ക്രൂരത. ആറ്റിങ്ങലില്‍ കായിക പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച ഉച്ചയോടെയാണ് വെഞ്ഞാറമൂട് നിന്ന് സ്വകാര്യബസില്‍ കയറിയത്.ആറ്റിങ്ങലിലേക്ക് ബസ് കയറിയ കുട്ടിയോട് ബസ് ജീവനക്കാര്‍ ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. പുതിയതായി അഡ്മിഷന്‍ എടുത്തതിനാല്‍ ഐഡി ഇല്ലെന്ന് കുട്ടി പറയുകയും, എന്നാല്‍ കാര്‍ഡില്ലാതെ കണ്‍സഷന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയുമായിരുന്നു. തന്‍റെ പക്കല്‍ മൂന്ന് രൂപയേ ഉള്ളൂവെന്ന് കുട്ടി ജീവനക്കാരോട് പറഞ്ഞെങ്കിലും കണ്‍സഷന്‍ തരാനാകില്ലെന്ന് പറഞ്ഞ് കുട്ടിയുടെ കയ്യിലുള്ള മൂന്ന് രൂപയും വാങ്ങി ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിനിയെ മഴയത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി.കോരിച്ചൊരിയുന്ന മഴയത്ത് പെണ്‍കുട്ടി റോഡില്‍ നിന്ന് കരയുന്നത് കണ്ട് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ബസ് ജീവനക്കാരുടെ ക്രൂരത വെളിവായത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ മാതാവ് സ്ഥലത്തെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു.