കണ്ണൂർ വിമാനത്താവളത്തിന്റെ മൂന്നാംഘട്ട സ്ഥലമെടുപ്പ്: ഭൂമി ഏറ്റെടുക്കൽ നടപടി വൈകുന്നു.
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ മൂന്നാംഘട്ട സ്ഥലമെടുപ്പിൽ വിഞ്ജാപനം റദ്ദായ ഭൂമി
ഏറ്റെടുക്കൽ നടപടി വൈകുന്നു. മൂന്നു വർഷം മുമ്പാണ് സ്ഥലമെടുപ്പിന് വിഞ്ജാപനം പുറപ്പെടുവിച്ചത്. കൊതേരിയിലെ 15ലധികം പേരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടിയാണ് നീളുന്നത് സ്ഥലത്തിന്റെ വിലനിർണയവും നേരത്തെ നടത്തിയിരുന്നു. പഴയ വിലയ്ക്ക് തന്നെ ഭൂമി വിട്ടുനൽകാൻ സമ്മതമാണെന്ന സത്യവാങ്ങ്മൂലം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഭൂമി വില പതിന്മടങ്ങ് വർധിച്ച സാഹചര്യത്തിൽ വില പുതുക്കി നിശ്ചയിക്കണമെന്നാണ് ഭൂവുടകളുടെ ആവശ്യം.
വിമാനത്താവളത്തിന്റെ അപ്രോച്ച് ലൈറ്റിനായി പാറാപ്പൊയിൽ മേഖലയിൽ സെന്റിന് എട്ടു ലക്ഷം രൂപ വരെ നൽകിയാണ് സ്ഥലമേറ്റെടുക്കുന്നത്. എന്നാൽ പഴയ വിഞ്ജാപന പ്രകാരം കൊതേരിയിലുള്ളവർക്ക് സെന്റിന് 96000 രൂപ മാത്രമാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഈ വിലയ്ക്ക് ഭൂമി വിട്ടുനൽകാൻ തയ്യാറാകണമെന്ന് കാണിച്ചാണ് ഇപ്പോൾ ഭൂവുടമകൾക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. പ്രധാന റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെയുള്ള സ്ഥലമാണിത്. വിമാനത്താവള പ്രദേശത്ത് ഓവുചാൽ നിർമ്മിക്കുന്നതിന് സ്ഥലം വിട്ടുനൽകിയവർക്ക് സെന്റിന് 1.75 ലക്ഷം രൂപ ലഭിച്ചിരുന്നു.
വില പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടകൾ കളക്ടർക്ക് ഉൾപ്പടെ നിവേദനം നൽകിയിട്ടുണ്ട്