ഇറാഖിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഷാർജയിലും ദുബായിലും പ്രകമ്പനം, 10 പേർ മരിച്ചതായി റിപ്പോർട്ട്
ബഗ്ദാദ് ∙ ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെ വിറപ്പിച്ചു. ഇറാഖ് അതിർത്തിയോടു ചേർന്ന സൽമാനിയ ആണ് റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ഇറാനിലും ഇറാഖിലുമായി 10 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ കെട്ടിടങ്ങളിലെ ജനൽ ചില്ലകൾ തകർന്നു വീണു. താമസക്കാർ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിൻതാസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതൽ തീവ്രത അനുഭവപ്പെട്ടത്. ഷാർജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. ഇറാനിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ എട്ടു ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.