ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി യൂറോപ്യൻ ചാമ്പ്യന്മാർ

0

ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ് ഇറ്റലി ചരിത്രത്തിലെ രണ്ടാമത്തെ യൂറോ കപ്പ് കിരീടം ചൂടിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊന്നാരുമയാണ് ടീമിന് വിജയം സമ്മാനിച്ചത്. മാർക്കസ് റാഷ്ഫോഡിന്റെ കിക്ക് പോസ്റ്റിലിടിച്ച് പുറത്തുപോയി. മറുവശത്ത് ഇറ്റാലിയൻ താരങ്ങളായ ആൻഡ്രിയ ബെലോട്ടി, ജോർജീഞ്ഞോ എന്നിവരുടെ ഷോട്ടുകൾ ഇംഗ്ലിഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് തടുത്തെങ്കിലും ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് അസൂറിപ്പട കിരീടം ഉറപ്പാക്കിയത്. ഇംഗ്ലിഷ് നിരയിൽ ഹാരി കെയ്ൻ, ഹാരി മഗ്വയർ എന്നിവരും പെനൽറ്റി കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. നേരത്തെ, കളമുണരും മുൻപേ നേടിയ ഗോളിൽ ആദ്യപകുതിയിൽ ലീഡെടുത്ത ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിൽ നേടിയ ഗോളിൽ ഇറ്റലി സമനിലയിൽ തളയ്ക്കുകയായിരുന്നു. യൂറോ കപ്പ് ഫൈനലിലെ വേഗമേറിയ ഗോളെന്ന റെക്കോർഡുമായി മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ വിങ്ങർ ലൂക്ക് ഷാ നേടിയ ഗോളിലാണ് മത്സരത്തിൽ ഇംഗ്ലണ്ട് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ 67–ാം മിനിറ്റിൽ വെറ്ററൻ താരം ലിയനാർഡോ ബൊന്നൂച്ചിയാണ് ഇറ്റലിക്ക് സമനില ഗോൾ സമ്മാനിച്ചത്. മുഴുവൻ സമയത്തും മത്സരം സമനിലയിൽ അവസാനിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നെങ്കിലും ഇരു ടീമുകൾക്കും സമനിലപ്പൂട്ടു പൊളിക്കാനായില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading