മൈസൂരുവില്‍നിന്ന് പെണ്‍കുട്ടികളെ കേരളത്തിലേക്ക് വില്‍ക്കുന്നു; കുട്ടിയെ തിരികെ നല്കിയാല് കൊല്ലുമെന്ന് ഇരിക്കൂര്‍ സ്വദേശിനി; കണ്ണൂര്‍ ഇരിക്കൂറില്‍ വിറ്റ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മോചിപ്പിച്ചു
കണ്ണൂര്‍: മൈസൂരുവില്‍നിന്ന് വിലയ്ക്കുവാങ്ങിയ 28 ദിവസം പ്രായമായ പെണ്‍കുട്ടിയെ ഇരിക്കൂറിലെ ഒരു വീട്ടില്‍നിന്ന് മോചിപ്പിച്ചു. കണ്ണൂര്‍ ചൈല്‍ഡ് ലൈനിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന് ഡോ.ഇ.ഡി. ജോസഫിന്റെ നേതൃത്വത്തിലാണ് കുട്ടിയെ മോചിപ്പിച്ച് പട്ടുവത്തെ ചൈല്‍ഡ് ഹോമില്‍ ഏല്‍പ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്, സംസ്ഥാന ബാലാവകാശ കമ്മീഷന്, കര്‍ണാടകയിലെ ബാലാവകാശ കമ്മീഷന്, മൈസൂരുവിലെ ശിശുക്ഷേമ സമിതി, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മൈസൂരുവില്‍ താമസിക്കുന്ന ഇരിക്കൂര്‍ സ്വദേശിയുടെ സഹോദരന്റെ മൈസൂരു സ്വദേശിനിയായ ഭാര്യയില്‍നിന്നാണ് ഇരിക്കൂര്‍ സ്വദേശിനി കുട്ടിയെ വിലയ്ക്കു വാങ്ങിയത്. കര്‍ണാടക സ്വദേശിയായ നോട്ടറി അഭിഭാഷകന് മുഖേന ദത്തെടുക്കല്‍ നിയമപ്രകാരമാണ് കുട്ടിയെ ഇവര്‍ ദത്തെടുത്തതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ രേഖകള്‍ പരിശോധിച്ച ചെല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന് ഇതു വ്യാജമാണെന്ന് കണ്ടെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്ത് പട്ടുവത്തെ ചൈല്‍ഡ് ഹോമിലേക്ക് കൈമാറുകയായിരുന്നു. നിലവില്‍ ദത്തെടുക്കുന്നതിന് സര്‍ക്കാരിന്റെ ഏജന്‍സിയായ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഇതിന്റെ പ്രിന്റൗട്ട് എടുത്ത് ജില്ലാ ചെല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ എത്തിക്കണം. തുടര്‍ന്ന് അവരാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നിലവില്‍ കുട്ടിയെ വിലയ്ക്കു വാങ്ങിയ ഇരിക്കൂര്‍ സ്വദേശിനിക്ക് മൂന്ന് ആണ്‍കുട്ടികളുണ്ട്. കുട്ടിയെ വിറ്റ മൈസൂരു സ്വദേശിനിക്ക് മൂന്ന് പെണ്‍കുട്ടികളുമുണ്ട്.
നാലാമതുണ്ടായ കുട്ടിയെയാണ് വിറ്റത്. കുട്ടിയെ തിരികെ മൈസൂരു സ്വദേശിനിക്ക് നല്കിയാല് അവര്‍ കുട്ടിയെ കൊലപ്പെടുത്തുകയോ മറ്റൊരാള്‍ക്ക് വില്ക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇരിക്കൂര്‍ സ്വദേശിനി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് പറഞ്ഞു. മൈസൂരു മേഖലയില്‍ പെണ്‍കുട്ടികളെ കൊല്ലുന്നത് വ്യാപകമാണെന്നും കുപ്പിച്ചില്ല് പൊടിച്ചാണ് കുട്ടികളെ കൊല്ലുന്നതെന്നും ഇരിക്കൂര്‍ സ്വദേശിനി പറഞ്ഞു. ഇരിക്കൂര്‍ പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്തുവാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.