അഴീക്കലിൽ 1000 കിലോ പഴകിയ മത്സ്യം പിടികൂടി
അഴീക്കോട്: അഴീക്കൽ ഹാർബറിൽ കണ്ടെയ്‌നർ ലോറിയിൽ സൂക്ഷിച്ച 1000 കിലോഗ്രാം പഴകിയ മീൻ കണ്ടെത്തി നശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ പി.കെ.ഗൗരിഷ്, മൊബൈൽ സ്ക്വാഡിലെ വിനോദ് കുമാർ, പി.സുജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പഴകിയ മീൻ പിടിച്ചത്.
ലോക്ക് ഡൗണിന് രണ്ടുദിവസം മുമ്പ് അഴീക്കൽ കടലിൽനിന്ന് പിടിച്ചതാണിത്. മംഗളുരുവിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിൽ കണ്ടെയ്‌നർ ലോറിയിൽ കയറ്റിയെങ്കിലും ലോക്ക്‌ഡൗൺ കാരണം പോകാനായില്ല. അഴീക്കൽ സ്വദേശികളുടെതാണ് മീൻ. മോദ എന്നറിയപ്പെടുന്ന ഇവയ്ക്ക് വലിയ വിലയാണ്. 65 എണ്ണമുണ്ട്. ലോറിയിൽനിന്നുള്ള ദുർഗന്ധം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അറിയിച്ചു.
തുടർന്ന് അവർ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർക്ക് വിവരം നൽകി. അഴീക്കൽ കോസ്റ്റൽ പോലീസ്, വളപട്ടണം സി.ഐ. എം.കൃഷ്ണൻ, അഴീക്കോട് ഹെൽത്ത് ഇൻസ്പെക്ടർ എൻ.പി.ശോഭന, ഹെൽത്ത് സുപ്പർവൈസർ റോയ് റോച്ചസ്, ജെ.എച്ച്.ഐ.മാരായ ഷീജ പീതാംബരൻ, കൃഷ്ണകുമാർ, സൗമ്യ എന്നിവരുടെ നേതൃത്വത്തിൽ ഫിഷറീസ് ഹാർബർ പരിസരത്ത് കുഴിച്ചുമൂടി. മത്സ്യത്തിന്റെ ഉടമകളിൽനിന്ന് പിഴയീടാക്കുമെന്ന് അരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.