വീണുകിട്ടിയ 27,000 രൂപയടങ്ങിയ പഴ്സ് തിരിച്ചേൽപ്പിച്ചു
തിരക്കേറിയ റോഡിൽനിന്ന് 27,000 രൂപയടങ്ങിയ പഴ്സ് കളഞ്ഞുകിട്ടിയപ്പോൾ ഗുഡ്സ് ഓട്ടോറിക്ഷയിൽ യാത്രചെയ്യുകയായിരുന്ന എ.വി.പ്രശാന്തിനും ഡ്രൈവർ കോളാരിയിലെ പ്രജിക്കും മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. പഴ്സുമായി നേരെ മാലൂർ പോലീസ് സ്റ്റേഷനിലെത്തി. പേഴ്സ് തുറന്നു പരിശോധിച്ചപ്പോൾ 27,000 രൂപയ്ക്കൊപ്പം പഴ്സ് നഷ്ടപ്പെട്ടയാളുടെ മേൽവിലാസവും കിട്ടി. ശിവപുരം ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ പി.വി.രവിയുടേതായിരുന്നു പേഴ്സ്. പഴ്സ് നഷ്ടപ്പെട്ട ദുഃഖത്തിലിരിക്കുമ്പോഴാണ് രവിക്ക് പോലീസിൽനിന്ന് ഫോൺ വന്നത്. ഉടൻ മാലൂർ പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് തിരിച്ചറിഞ്ഞു. ഇടപഴശ്ശിയിലെ ചൈതന്യവീട്ടിൽനിന്ന് അയ്യല്ലൂർ വഴി മട്ടന്നൂരിൽ പോയി തിരിച്ചുവരുമ്പോഴാണ് പേഴ്സ് കാറിൽനിന്ന് വീണതെന്നാണ് കരുതുന്നത്. സ്റ്റേഷനിൽ മാലൂർ സബ് ഇൻസ്പെക്ടർ എച്ച്.എസ്.ഷാനിഫിന്റെ സാന്നിധ്യത്തിൽ പി.വി.രവിക്ക് എ.വി.പ്രശാന്തും പ്രജിയും പേഴ്സ് കൈമാറി.