വീണ്ടും കനത്തമഴ: കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടല്‍
കനത്ത മഴയിലും ഉരുൾപൊട്ടലിൽ ഉളിക്കൽ മണിക്കടവ് അനപ്പറയിൽ രണ്ട് വീട് ഒറ്റപ്പെട്ടു തുടർന്ന് KCYM മണിക്കടവ്
യൂണിറ്റ് നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി,
കണ്ണൂര്‍ ജില്ലയില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടി. പയ്യാവൂര്‍ ഷിമോഗ കോളനി, ആടാംപാറ, മുടിക്കയംമല, പേരട്ട ഉപദേശികുന്ന്, ആറളം വനം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.വഞ്ചിയം ആടാംപാറ റോഡ് തകര്‍ന്നു. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കര കവിഞ്ഞു. ഹൈവേയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി. മാക്കൂട്ടം പെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയില്‍ മരം കടപുഴകി വീണ് അന്തര്‍സംസ്ഥാന പാതയില്‍ ഇന്നലെ രാത്രി ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
വയനാട് ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു .വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ടുദിവസത്തേക്കു കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്.
മലപ്പുറത്ത് നിലമ്പൂര്‍ താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കല്‍പാത്തി, ഭാരതപ്പുഴയോരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
പാലക്കാട്ട് മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ മൂന്നു സെന്റിമീറ്റര്‍ അധികമായി ഉയര്‍ത്തി.