മഹാരാഷ്ട്രയില്‍ അതിഥി തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി 17 മരണം
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 17 പേർ ട്രെയിനിടിച്ച് മരിച്ചു. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലേക്ക് റെയിൽ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘം ട്രാക്കിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ലോക്ക്ഡൗണിനെ തുടർന്ന് ജോലിയടക്കം നഷ്ടപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവർ. യാത്രക്കിടയിൽ ഔറാംഗാബിദിലെ കർമാടിന് അടുത്ത് അടുത്തുള്ള റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ലോക്ക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് നിരവധി അന്തർസംസ്ഥാന തൊഴിലാളികൾ പലായനം ചെയ്തിരുന്നു. ബിഹാർ, ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളിലേക്ക് കാൽനടയായാണ് ഇവർ മടങ്ങിയിരുന്നത്.