200 കോടിയുടെ മയക്കുമരുന്ന് കടത്തിയത് കണ്ണൂർ സ്വദേശി; കൊച്ചിയിൽ പിടിയിൽ
കൊച്ചി: എറണാകുളത്ത് കൊറിയർ സർവ്വീസ് വഴി വിദേശത്തേക്ക് 200 കോടിയുടെ മയക്കുമരുന്ന്
കടത്താൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശി പ്രശാന്ത് പിടിയിലായി. എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് എറണാകുളത്ത് നിന്നും പ്രതികളെ പിടിച്ചത്. 32 കിലോ തൂക്കം വരുന്ന മെത്തലിന് ഡയോക്സി മെത്തഫിറ്റമിന് എന്ന മയക്കുമരുന്നാണ് പായ്ക്കറ്റുകളിലാക്കി മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ചത്.
എറണാകുളം ഷേണായീസ് ജംങ്ഷന് സമീപത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവ്വീസ് സ്ഥാപനം വഴിയാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ കറുത്ത കാർബൺ പേപ്പർ കൊണ്ട് പൊതിഞ്ഞാണ് ഇവ പായ്ക്ക് ചെയ്തിരുന്നത്. പെട്ടിയിൽ തുണികൾ നിറച്ച് അതിനിടയിൽ ആണ് ഇവ സൂക്ഷിച്ചിരുന്നത്.
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ലഹരിമരുന്ന് പിടിച്ചെടുത്തത്. മലേഷ്യയിലേക്കാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 1927ല് കണ്ടു പിടിച്ച സിന്തറ്റിക് ഇനത്തില് പെട്ട മയക്കുമരുന്നാണിത്. പൊടിരൂപത്തില് ശരീരത്തിന് ഉള്ളില് ചെന്നാല് 40 മിനിറ്റിനുള്ളില് മരുന്ന് പ്രവര്ത്തിച്ചു തുടങ്ങും. ആറ് മണിക്കൂറോളം ഉപയോഗിക്കുന്നയാളില് വര്ധിത വീര്യത്തോടെ ഇത് പ്രവര്ത്തിക്കും. പാഴ്സല് സര്വീസില് എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ എത്തിയത്.