ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിഷേധ പ്രകടനം നടത്തി
കണ്ണൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കേരള പത്രപ്രവര്‍ത്തകയൂണിയന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രകടനം നടത്തി. കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു മാധ്യമ പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തത്. പ്ലക്കാര്‍ഡുമേന്തി പ്രസ്ക്ലബ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന പൊതുയോഗത്തിന് ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരുമെത്തി. സ്വതന്ത്രമായി ചിന്തിക്കുകയും ആശയപ്രചാരണം നടത്തുകയും ചെയ്യുന്നവരെ ഭയക്കുന്ന ഫാസിസ്റ്റ് ശക്തികളാണ് ഗൗരി ലങ്കേഷിനെ വകവരുത്തിയതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് പറഞ്ഞു. തീവ്രഹിന്ദുത്വത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരായിരുന്നു ഗൗരി ലങ്കേഷ് എന്ന മാധ്യമപോരാളി. പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുകയും അസഹിഷ്ണുത മുഖമുദ്രയാക്കുകയും ചെയ്തവര്‍ തന്നെയാണ് ഇത്തരം വൈശാചിക കൃത്യത്തിനു പിന്നിലെന്നും പി. ജയരാജന് കുറ്റപ്പെടുത്തി.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പോലും അനുവദിക്കാത്തവരാണ് ഈ അരുംകൊലയുടെ പ്രായോജകരെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റേയും ഫാസിസ്റ്റ് ശക്തികളുടെയും നിലപാടുകളെ ഗൗരി ലങ്കേഷ് എന്നും എതിര്‍ത്തിരുന്നു. പുരോഗമന ചിന്തയും തൂലികയുമായിരുന്നു അവരുടെ ആയുധം. രാജ്യത്തിന്റെ മൗലികതയ്ക്കുനേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വ തീവ്രവാദ പ്രചാരണങ്ങള്‍ക്കെതിരേ നിലകൊണ്ട ഡോ. കല്‍ബുര്‍ഗിയെയും ഗോവിന്ദ പന്‍സാരെയെയും നരേന്ദ്ര ദവോല്ക്കറെയും വകവരുത്തിവര് തന്നെയാണു ഗൗരി ലങ്കേഷിനെ ഇല്ലാതാക്കിയതെന്നു സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് പറഞ്ഞു.
യു.ആര്. അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ ബംഗളൂരുവില്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചവരുടെ മനോധര്‍മമാണ് ഇവിടെയും പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എതിരാളികളാല്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നു ബിജെപി ദേശീയ സമിതിയംഗം പി.കെ. വേലായുധന് പറഞ്ഞു. ഡോ. കല്‍ബുര്‍ഗി കൊല്ലപ്പെട്ട കേസില്‍പ്പോലും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമം ഇവിടെയുണ്ട്. എന്നാൽ അന്വേഷണം പലപ്പോഴും പാളുകയാണ്. ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്ക്ലബ് പ്രസിഡന്റ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി എം.കെ. മനോഹരന്, പ്രസ്ക്ലബ് സെക്രട്ടറി എന്‍.പി. സി. രഞ്ജിത്, ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് എന്നിവർ സംസാരിച്ചു.
തളിപ്പറമ്പ്: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു തളിപ്പറമ്പ് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഹുസൈന് അധ്യക്ഷത വഹിച്ചു. എം.കെ. മനോഹരന്, ടി.വി.രവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് വിമല്‍ ചേടിച്ചേരി, എം. രാജേഷ്, ഐ. ദിവാകരന്, കെ.പി. രാജീവന്, കെ.മുഹമ്മദ് റിയാസ്, ബി.കെ.ബൈജു, പ്രമോദ് ചേടിച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.