ഡിസംബര്‍ ആറ് ബാബരി മസ്ജിദ് ധ്വംസനം ഫാഷിസ്റ്റ് വിരുദ്ധ ദിനം;
എസ്.ഡി.പി.ഐ കാൽടെക്സിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു
കണ്ണൂർ: ഡിസംബര്‍ ആറ് ബാബരി മസ്ജിദ് ധ്വംസനം ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റ ഭാഗമായി വൈകിട്ട് 4.30ന് കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
ഹിറ്റ്ലറെയും മുസ്സോളിനിയെയും ആരാധാനാ മൂർത്തികളായി കാണുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഇന്ത്യൻ ഫാഷിസത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർ മുസ്‌ലിംങ്ങൾ മാത്രമല്ല, രാജ്യത്തെ പിന്നാക്ക വിഭാഗങളും കർഷകരും ഉൾപ്പടയുള്ളവരുമാണ് എന്നും അജ്മൽ ഇസ്മായിൽ അഭിപ്രായപ്പെട്ടു.
ഭരണകൂടത്തിനെതിരെ എതിർ ശബ്ദങ്ങൾ ഉയർത്തുന്ന പ്രസ്ഥാനങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിരോധിച്ചും വാർത്തകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയും സംഘ്പരിവാർ ഇവിടെ പ്രവർത്തിക്കുന്നത് എന്ന് അജ്മൽ ഇസ്മായിൽ വ്യക്തമാക്കി.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കാശിയിലെയും മഥുരയിലെയും പള്ളികൾക്ക് മുകളിൽ അവകാശവാദം ഉന്നയിക്കുകയാണ് സംഘ്പരിവാർ ഇപ്പോൾ. അന്ന് രാമനായിരുന്നുവെങ്കിൽ ഇന്ന് കൃഷ്ണന്റെ പേരിലാണ് ധ്രുവീകരണത്തിന് ശ്രമം നടത്തുന്നത്.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും പോലീസ് -പട്ടാളം – ജുഡിഷ്യറി എന്നീ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയാണ് സംഘ്പരിവാർ ദുശ്ശക്തികൾ ബാബരി മസ്ജിദ് തകർത്തത് എന്ന് അജ്മൽ ഇസ്മായിൽ പറഞ്ഞു.
നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയ ദിവസമാണ് ഡിസംബർ ആറ്.
സാമൂഹിക നീതിയിലധിഷ്ടിതമായ രാജ്യത്തിന്റെ ഭരണഘടനയെ തകർത്ത് ചാതുർവർണ്യത്തെ പകരം വയ്ക്കാനാണ് സംഘ്പരിവാർ കേന്ദ്ര ഭരണം ഉപയോഗിക്കുന്നത്.
സാമൂഹിക നീതിക്ക് വേണ്ടി നിലകൊണ്ട ഡോ.അംബേദ്കറുടെ ചരമദിനം തന്നെ ബാബരി മസ്ജിദ് തകർക്കാൻ തിരഞ്ഞെടുത്തത് തന്നെ ആസൂത്രിതമാണ് എന്നും അജ്മൽ ഇസ്മായിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ.സി. ജലാലുദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് സ്വാഗതം പറഞ്ഞു.
മക്തബ് പത്രാധിപർ പി സുനിൽ, പരിസ്ഥിതി പ്രവർത്തകൻ അഡ്വ കസ്തൂരി ദേവൻ, ഷാജി പാണ്ഡ്യാല സംസാരിച്ചു.
എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസൽ, ജില്ലാ സെക്രട്ടറി സുഫീറ അലി അക്ബർ, സി.കെ ഉമ്മർ മാസ്റ്റർ, പി.സി. ശഫീഖ് നേതൃത്വം നൽകി.