പെരിങ്ങത്തൂര്‍-കാഞ്ഞിരക്കടവ് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണം: ഹൈക്കോടതി
പാനൂർ: പെരിങ്ങത്തൂര്‍-കാഞ്ഞിരക്കടവ് റോഡ് പ്രവൃത്തി മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവ്. പെരിങ്ങത്തൂര്‍-കരിയാട് റോഡില്‍ പല ഭാഗങ്ങളിലും റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായിരിക്കുകയാണെന്ന് കാണിച്ചു സാമൂഹ്യപ്രവര്‍ത്തകനായ പെരിങ്ങത്തൂരിലെ ജാഫർ നൽകിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
റോഡ് പ്രവൃത്തിയിൽ വീഴ്ച വരുത്തിയാൽ കോടതി ഇടപെടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. തടസം നിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും കാലതാമസം വരുത്തുകയാണെങ്കിൽ പുതിയ കരാറുകാരനെ ഏൽപ്പിക്കാവുന്നതാണെന്നും സർക്കാരിന് വന്ന മുഴുവന്‍ നഷ്ടവും നിലവിലുള്ള കരാറുകാരനിൽ നിന്ന് ഈടാക്കാനും കോടതി ഉത്തരവിൽ പറയുന്നു.
റോഡ് പ്രവ്യത്തിക്ക് വേണ്ടി ഏകദേശം 5.40 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. കരാർ പ്രകാരം കഴിഞ്ഞ ഏപ്രിൽ 28ന് പ്രവൃത്തി പൂർത്തിയാക്കേണ്ടതായിരുന്നു. നിലവിലുള്ള എസ്റ്റിമേറ്റ് പ്രകാരം പെരിങ്ങത്തൂരിൽ നിന്നും 2.5 കിലോമീറ്റർ പ്രവൃത്തിക്കാണ് കരാർ. നിലവിലുള്ള റോഡ് 5.5 വീതിക്ക് മെക്കാഡം ടാർ ചെയ്യുകയും ഇരുവശവും അരമീറ്റർ വീതിയിലും 60 സെന്റി മീറ്റർ ആഴത്തിലും രണ്ട് ഓവുചാൽ നിർമിക്കേണ്ടതുമാണ്.
എന്നാൽ പിഡബ്ല്യുഡി പ്രവൃത്തിക്ക് തടസമാവും വിധം രാഷ്ട്രീയ ഭരണ സ്വാധീനം ഉപയോഗിച്ച് തടയുന്നതായും ആരോപണമുണ്ട്.