വളപട്ടണത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ആബുലന്‍സ് ഇടിച്ച് രണ്ട് പേർ മരിച്ചു.
കണ്ണൂര്‍: വളപട്ടണത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ആബുലന്‍സ് ഇടിച്ച് രണ്ട് പേർ മരിച്ചു.
ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വളപട്ടണം കീരിയാട് ലക്ഷംവീട് കോളനിയിലെ ബുഖാരി മസ്ജിദിനടുത്ത് താമസിക്കുന്ന കെ എന്‍ ഹൗസില്‍ അഷ്‌റഫ്, ആശാരിപ്പണിക്കാരനായ തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി (60) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വളപട്ടണം ബൂത്തിനടുത്ത് വെച്ചാണ് ആംബുലന്‍സ് വഴിയാത്രക്കാരുടെ മേല്‍ കയറിയത്. പരിക്കേറ്റവരെ ഉടന്‍ എ കെ ജി ആശുപത്രിയിലെത്തിച്ചെങ്കിലും ബീരയ്യന്‍ സ്വാമി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ അഷറഫിനെയും ആംബുലന്‍സിലുണ്ടായിരുന്ന കാന്‍സര്‍ രോഗിയായ രാജപുരത്തെ ഫിലിപ്പ് കുര്യ(60)ന്റെ ഭാര്യ മിനി ഫിലിപ്പി(46)നെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഷറഫും മരണപ്പെടുകയായിരുന്നു.
കാന്‍സര്‍ രോഗിയായ ഫിലിപ്പ് കുര്യനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരവെയാണ് വളപട്ടണത്ത് വെച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് കാറിനുരസിയ ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ചാരിനിന്ന് സംസാരിക്കുകയായിരുന്ന ബീരയ്യ സ്വാമിയുടെയും അഷ്‌റഫിന്റെയും ദേഹത്തിടിച്ചത്. തുടര്‍ന്ന് സമീപത്തെ പൂട്ടിയിട്ട തട്ടുകടയിലിടിച്ചാണ് ആംബുലന്‍സ് നിന്നത്. പരിക്കേറ്റ ഫിലിപ്പ് കുര്യനെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വളപട്ടണം മത്സ്യമാര്‍ക്കറ്റിലെ വ്യാപാരിയായ തട്ടാമുറ്റത്ത് മഹമൂദ്-ആസീമ ദമ്പതികളുടെ മകനാണ് അഷറഫ്. സഹോദരങ്ങള്‍: നസീമ, സക്കീന.
ചിത്രയാണ് ബീരയ്യന്‍ സ്വാമിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി കീരിയാട്ടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണക്കടയില്‍ ജോലി ചെയ്തുവരികയാണ് ബീരയ്യന്‍സ്വാമി.