ഷോപ്പിംഗ് കോംപ്ലക്സ് കം മൾട്ടിപ്ലക്‌സ് തിയേറ്റർ ശിലാസ്ഥാപനം നടത്തി
ഇരിട്ടി : പായം ഗ്രാമ പഞ്ചായത്ത് കല്ലുമുട്ടിയിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് കം മൾട്ടിപ്ലക്‌സ് തിയേറ്ററിന്റെ ശിലാസ്ഥാപന കർമ്മവും രൂപരേഖയുടെ പ്രകാശനവും വ്യവസായ – കായിക വകുപ്പ് മന്ത്രി ഇ. പി. ജയരാജൻ നിർവഹിച്ചു. കായിക മേഖലയുടെ കുതിപ്പിനായി 700 കോടി ചിലവിൽ കേരളത്തിൽ 57 ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. കായിക കേരളത്തിനും ഭാരതത്തിനും ഏറെ താരങ്ങളെ സംഭാവനചെയ്ത ഇരിട്ടി മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇരിട്ടിയിൽ ഒരു ഇൻഡോർ സ്റ്റേഡിയം പണിയാനുള്ള നടപടിയും ഉടനെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. എൽ എസ് ജി ഡി സബ് ഡിവിഷണൽ അസി. എക്സിക്യു്ട്ടീവ് എഞ്ചിനീയർ കെ.കെ. പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ , ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ് , പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സാവിത്രി, കെ. മോഹനൻ, വി.കെ. പ്രേമരാജൻ, കെ.കെ. വിമല, കരിപ്പായി പവിത്രൻ, പി. മനീഷ, ടോം മാത്യു, അഡ്വ. എൻ. എം. രമേശൻ, അഡ്വ. ബിനോയ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിട്ടി – കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ മാടത്തിക്ക് സമീപം കല്ലുമുട്ടിയിൽ ബാവലിപ്പുഴയോരത്ത് പായം പഞ്ചായത്തിന്റെ സ്ഥലത്താണ് 7 കോടി ചിലവിൽ ബഹുനില ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നത്. ഇതിന്റെ മുകളിലെ രണ്ട് നിലകളിൽ കെ എസ് എഫ് ഡി സി പത്ത് കോടി ചിലവിൽ രണ്ട് മൾട്ടിപ്ലക്‌സ് തിയേറ്ററും പണിയും. കൂടാതെ പുഴയോര വിശ്രമ കേന്ദ്രവും ഇതോടൊപ്പം വിഭാവനം ചെയ്തിട്ടുണ്ട്.