പോലിസ് ചമഞ്ഞെത്തി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സെയിൽസ്മാൻ അറസ്റ്റിൽ
ചിറ്റാരിക്കാല്‍: വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പോലിസ് ചമഞ്ഞെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സെയില്‍സ്മാന്‍ അറസ്റ്റില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി മുണ്ടമാക്കല്‍ അനീഷി(36)നെയാണ് ചിറ്റാരിക്കാല്‍ പോലിസ് അറസ്റ്റു ചെയ്തത്.
വെള്ളരിക്കുണ്ടിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയില്‍സ്മാനാണ് പ്രതി. പുതിയ കാറുമായി കറങ്ങുന്നതിനിടെ ഇന്നലെ ഉച്ചയോടെ ചിറ്റാരിക്കാല്‍ ടൗണിനു സമീപത്തെ വിജനമായ റോഡരികിലാണ് സംഭവം. സ്‌കൂള്‍ ആവശ്യത്തിനായി വീട്ടില്‍ നിന്നും പോയ 16കാരി തിരികെ വീട്ടിലേയ്ക്കു വരുന്നതിനിടെ പിന്നാലെത്തിയ ഇയാള്‍ താന്‍ പോലിസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി പെണ്‍കുട്ടിയെ കാറില്‍ കയറ്റി വീട്ടിലെത്തിക്കാമെന്ന് പറയുകയായിരുന്നു. പൂവാലന്മാര്‍ ശല്യപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും വീട്ടില്‍ കൊണ്ടുവിടാമെന്നും ധരിപ്പിച്ച് കാറില്‍ കയറ്റി. യാത്രക്കിടെ സ്റ്റേഷനിലെ ആവശ്യത്തിനെന്ന പേരില്‍ പെണ്‍കുട്ടിയുടെയും രക്ഷിതാവിന്റെയും ഫോണ്‍ നമ്പറുകളും ചോദിച്ചറിഞ്ഞു. പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ സ്റ്റേഷനിലേക്കു വരണമെന്നാവശ്യപ്പെട്ട് യുവാവ് ഫോണ്‍ ചെയ്യുകയും ഇതനുസരിച്ച് പെണ്‍കുട്ടിയെ വീണ്ടും കാറില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ ഇതില്‍ പന്തികേടു തോന്നിയ പെണ്‍കുട്ടി ബന്ധുവായ ടൗണിലെ ടാക്സി ഡ്രൈവര്‍ അമ്മാവനെ വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ടൗണിനു സമീപത്തുവച്ച് നാട്ടുകാര്‍ കാര്‍ തടയുകയും യുവാവിനെ പിടികൂടി പോലിസിന് കൈമാറുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കേസെടുത്ത ചിറ്റാരിക്കാല്‍ പോലിസ് പ്രതിയെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.