കണ്ണൂരിന്റെ ഓൺലൈൻ വാർത്താ വിപ്ലവം ഇനി കൂടുതൽ കരുത്തോടെ; ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിന്റെ പുതിയ ഓഫീസ് മിഴിതുറന്നു
കക്കാട്: മൂന്ന് വർഷത്തിലധികമായി കണ്ണൂരിന്റെ നാനാകോണുകളിലെയും വാർത്താവിശേഷങ്ങൾ മിന്നൽ വേഗത്തിൽ ജനങ്ങളുടെ വിരൽത്തുമ്പിലെത്തിച്ചു കൊണ്ടിരിക്കുന്ന ‘കണ്ണൂർ വാർത്തകൾ’ ഓൺലൈൻ ന്യൂസിന്റെ പുതിയ ഓഫീസ് കക്കാടിന്റെ ഹൃദയഭാഗത്ത് മിഴിതുറന്നു. ഇന്നു രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ കണ്ണൂർ ഡി.വൈ.എസ്.പി പി.പി സദാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. 4 വർഷം മുമ്പാണ് ‘അഴീക്കോട് വാർത്തകൾ’ എന്ന പേരിൽ പ്രാദേശിക വാർത്തകൾ പെട്ടെന്ന് ജനങ്ങളിലേക്കെത്തിക്കാൻ വാട്സാപ് ഗ്രൂപ്പുകളിൽ വാർത്തകൾ നൽകുന്നതിന് ആരംഭം കുറിച്ചത്. സത്യസന്ധമായ വാർത്തകളിലൂടെ ജനപങ്കാളിത്തം കൂടിയതോടെ പിന്നീട് ഇത് ‘കണ്ണൂർ വാർത്തകൾ’ എന്ന് പുനർ നാമകരണം ചെയ്യുകയും ഔദ്യോഗിക വെബ്സൈറ്റ് അന്നത്തെ ജില്ലാ കലക്ടർ മിർ മുഹമ്മദലി ലോഞ്ച് ചെയ്യുകയും ചെയ്തു. പിന്നീട് മൊബൈൽ ആപ്ലിക്കേഷൻ അന്നത്തെ വളപട്ടണം എസ് ഐ ശ്രീജിത്ത് കൊടേരിയും ലോഞ്ച് ചെയ്തു. ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ കണ്ണൂരിന്റെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചപ്പോൾ യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് എന്നിവയും ആരംഭിച്ചു. നിലവിൽ നൂറിലധികം ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പുകളാണ് കണ്ണൂർ വാർത്തകൾ ഓൺലൈൻ ന്യൂസിന് കീഴിലുള്ളത് കീഴിലുള്ളത്. വെബ്സൈറ്റിൽ ദൈനംദിനം മുപ്പതിനായിരത്തിലധികം സ്ഥിര വായനക്കാർ ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ ന്യൂസിനുണ്ട്. പ്രതിമാസം ഒരു മില്യണോളം അടുക്കുന്ന പേജ് സന്ദർശകരാണ് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിന്റെ കരുത്ത്. റാഹിദ് അഴീക്കോട്, ബേബി ആനന്ദ്, അനീസ് കണ്ണാടിപ്പറമ്പ, അബൂബക്കർ എടക്കാട്, സമജ് കമ്പിൽ, അബൂബക്കർ പുറത്തീൽ എന്നിവരാണ് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിന്റെ അണിയറശിൽപികൾ.
‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിന് കണ്ണൂരിന്റെ ശബ്ദമായി ഏറെ കാലം നിലനിൽക്കാൻ സാധിക്കട്ടെയെന്ന് ഡി.വൈ.എസ്.പി പി.പി സദാനന്ദൻ പറഞ്ഞു. ഇന്നു രാവിലെ കക്കാട് നടന്ന ‘കണ്ണൂർ വാർത്തകൾ’ ഓൺലൈൻ ന്യൂസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് സത്യസന്ധമായി മുന്നേറാൻ ‘കണ്ണൂർ വാർത്തകൾ’ക്ക് കഴിയട്ടെയെന്നും കണ്ണൂരിന്റെ ശബ്ദം ഇന്ത്യയുടെ തന്നെ ശബ്ദമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തുടർന്ന്, ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിന്റെ സ്നേഹോപഹാരം ബേബി ആനന്ദ് പി.പി സദാനന്ദനു കൈമാറി.